‘രാജീവിന് രാഷ്ട്രീയ പക്വതയില്ല, പ്രവർത്തിക്കുന്നത് എസ് സുരേഷിൻ്റെ നിർദ്ദേശമനുസരിച്ച്’; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയ്ക്കുള്ളിൽ പടയൊരുക്കം

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയ്ക്കുള്ളിൽ പടയൊരുക്കം. രാജീവിന് രാഷ്ട്രീയ പക്വതയില്ലെന്ന് ആണ് ഉയരുന്ന പ്രധാന വിമർശനം. അദ്ദേഹം എടുക്കുന്ന പല നടപടികളും പക്വതയില്ലാത്തത് ആണ്. എസ് സുരേഷിൻ്റെ നിർദ്ദേശമനുസരിച്ചാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പ്രവർത്തനമെന്നും ആണ് പരാതി.
വി.മുരളീധരൻ – കെ.സുരേന്ദ്രൻ പക്ഷത്തിന് കടുത്ത അതൃപ്തിയാണ് വിഷയത്തിലുള്ളത്. എം.ടി രമേശ് – കൃഷ്ണദാസ് പക്ഷവും രാജീവ് ചന്ദ്രശേഖരിനെ പ്രതിരോധിക്കാൻ രംഗത്ത് വരുന്നില്ല എന്നതും പ്രധാനമാണ്.
ആർഎസ്എസിനും അതൃപ്തിയെന്ന് ആണ് സൂചന. പന്തളത്ത് ആർഎസ്എസ് നടത്തിയ അയ്യപ്പ സംഗമത്തിൽ രാജീവിന് വേദിയിൽ സ്ഥാനമുണ്ടായിരുന്നില്ല. തമിഴ്നാട് മുൻ അധ്യക്ഷൻ അണ്ണാമലൈ ഉദ്ഘാടനം ചെയ്യുമ്പോൾ ബി.ജെപി കേരള അധ്യക്ഷന് സദസിലായിരുന്നു ഇരിപ്പിടം.
5 വര്‍ഷം അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനെ മാറ്റിയാണ് ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ എത്തിയത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് ശശി തരൂരിനോട് 16,077 വോട്ടുകൾക്ക് രാജീവ് ചന്ദ്രശേഖർ പരാജയപ്പെട്ടിരുന്നു. മലയാളികളായ മാതാപിതാക്കളുടെ മകനായി ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച രാജീവ് ചന്ദ്രശേഖറിന് തൃശൂരിലാണ് കുടുംബ വേരുകൾ.




