20 സെക്കൻഡിനുള്ളിൽ യാത്രാനടപടികൾ പൂർത്തിയാക്കാം; കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യമൊരുങ്ങി

കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യമൊരുങ്ങി. യാത്രക്കാർക്ക് ക്യൂ ഒഴിവാക്കി 20 സെക്കൻഡിനുള്ളിൽ eGates ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാനാവും
അന്താരാഷ്ട്ര യാത്രകൾക്കായി കാലിക്കറ്റ് വിമാനത്താവളം ഉപയോഗിക്കുന്നവർക്ക് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം ഉപയോഗിയ്ക്കാനാവും. രാജ്യത്ത് അമൃത്സർ, ലഖ്നൗ, ട്രിച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്കൊപ്പമാണ് കരിപ്പൂരും ഇടം പിടിച്ചത്. യാത്രക്കാർക്ക് 20 സെക്കൻഡിനുള്ളിൽ eGates ഉപയോഗിച്ച് ഇമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാനാവുമെന്ന് എയർപോർട്ട് ഡയരക്ടർ മുനീർ മാടമ്പാട്ട് പറഞ്ഞു.
ഈ സംവിധാനം ഉപയോഗിക്കുന്നതിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിച്ച ശേഷം, യാത്രക്കാർക്ക് അടുത്തുള്ള രാജ്യത്തെ ഏതെങ്കിലും ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബയോമെട്രിക് എൻറോൾമെന്റ് പൂർത്തിയാക്കണം. ഇന്ത്യൻ പൗരന്മാർക്കും OCI കാർഡ് ഉടമകൾക്കും അന്താരാഷ്ട്ര യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം.
അതേസമയം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ കാലിക്കറ്റ് വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍. സൗദി എയര്‍ എയര്‍ലൈന്‍സ്, ആകാശ് എയര്‍, ഫ്ളൈ -91 എന്നീ വിമാനക്കമ്പനികളാണ് കരിപ്പൂരിലെത്തുന്നത്.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് വിമാനക്കമ്പനികളെ ആകര്‍ഷിക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആകാശ് എയര്‍ കാലിക്കറ്റ്-മുംബൈ സര്‍വീസ് ആരംഭിയ്ക്കും. സൗദി സെക്ടറിലേക്കും ആകാശ് എയര്‍ സര്വീസുണ്ടായേക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട് പറഞ്ഞു.
സൗദി എയര്‍ ലൈന്‍സിന്റെ രിയാദ്-കാലിക്കറ്റ് സര്‍വീസും ഫ്ളൈ -91 കാലിക്കറ്റ് – ഗോവ സര്‍വീസുമാണ് ആദ്യഘട്ടത്തില്‍ തുടങ്ങുന്നത്. നിലവില്‍ കാലിക്കറ്റ് നിന്ന് ഗോവയിലേക്ക് നേരിട്ട് സര്‍വീസ് ഇല്ല. സൗദി എയര്‍ ലൈന്‍സ് ജിദ്ദയിലേക്കും ഫളൈ-91 ലക്ഷദ്വീപിലെ അഗത്തിയിലേക്കുംകൂടി സര്‍വീസ് നടത്തുന്നത് പരിഗണനയിലുണ്ട്. ഒക്ടോബര്‍ 26-ന് ശേഷമുള്ള ശൈത്യകാല ഷെഡ്യൂളിലായിരിയ്ക്കും പുതിയ സര്‍വീസുകള്‍. കാലിക്കറ്റിൽ നിന്ന് പുതുതായി തുടങ്ങിയിരുന്ന ലക്ഷദ്വീപ് ക്വാലംലംപൂര്‍ സര്‍വീസുകള്‍ക്ക് മികച്ച പ്രതികരണമാണ്.




