ശബരിമല സ്വര്‍ണ വിവാദങ്ങളില്‍; സ്വര്‍ണപ്പാളിയിലെ തൂക്ക കുറവിൽ നേരറിയാന്‍ വിജിലന്‍സ്

ശബരിമലയിലെ സ്വര്‍ണപ്പാളിയിലെ തൂക്ക കുറവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കി. ശബരിമലയെ ലോകത്തിന് പരിചയപ്പെടുത്താനെന്ന പേരില്‍ ഒരു ഭാഗത്ത് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുമ്പോഴാണ് ശബരിമലയില്‍ സ്വര്‍ണവിവാദം ചൂടുപിടിക്കുന്നത്. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയതുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവാദം തൂക്ക കുറവ് കണ്ടെത്തിയതോടെ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.
ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോകുമ്പോള്‍ മതിയായ അനുമതി തേടിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ആദ്യനിരീക്ഷണം. ഇതോടെയാണ് സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ വിവാദമാവുന്നത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഉടന്‍ സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിക്കണമെന്ന് ഉത്തരവിടുകയായിരുന്നു.
സ്വര്‍ണപ്പാളികള്‍ അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്വര്‍ണപ്പാളികള്‍ ഉടന്‍ ശബരിമലയില്‍ എത്തിക്കണമെന്ന കോടതി ഉത്തരവില്‍ സാങ്കേതിക ന്യായീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രംഗത്തുവന്നു. ചെന്നൈയില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി എത്തിച്ച സ്വര്‍ണപ്പാളികള്‍ സ്വര്‍ണം പൂശുന്ന രാസപ്രക്രിയയായ ഇലട്രോപ്ലേറ്റിംഗ് നടന്നുകൊണ്ടിരിക്കയാണെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത്.




