Uncategorized

“പൊലീസ് കൈയ്യുംകെട്ടി നിന്ന് സിപിഐഎം അക്രമികള്‍ക്ക് പ്രോത്സാഹനം നൽകുന്നു”; ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ സണ്ണി ജോസഫ്

ടി. സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുള്ള സിപിഎം ആക്രമണത്തിനെതിരെ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.സിദ്ധിഖ് എംഎല്‍എയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച് സാധനങ്ങള്‍ തല്ലിത്തകര്‍ത്ത സിപിഎം ക്രിമിനല്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സണ്ണി ജോസഫ് പറഞ്ഞു.

അടിസ്ഥാനപരമായ യാതൊരു പരാതിയും ആക്ഷേപവും എംഎല്‍എയുടെ പേരിലില്ല. ഒരു തെറ്റും ടി.സിദ്ധിഖ് എംഎല്‍എയുടെ ഭാഗത്തില്ല. എന്തുകാരണത്തിന്റെ പേരിലാണ് ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തിയതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണം. അണികളെ നിയന്ത്രിക്കാന്‍ സിപിഎം തയ്യാറാകണം. അതിന് തയ്യാറല്ലങ്കില്‍ അത് നേരിടുന്നതിന് കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. പൊലീസ് കൈയ്യുംകെട്ടി നിന്ന് സിപിഎം അക്രമകാരികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് ചെയ്തത്.

അക്രമം തടയുന്നതിനും അക്രമികളെ അറസ്റ്റ് ചെയ്യാനും പോലീസ് മുതിര്‍ന്നില്ല. തികഞ്ഞ നിഷ്‌ക്രിയത്വവും പക്ഷപാതപരമായ നിലപാടുമാണ് പൊലീസ് സ്വീകരിച്ചത്. ടി.സിദ്ധിഖ് എംഎല്‍എയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പൊലീസ് തയ്യാറാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ടി. സിദ്ദിഖ് MLA ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ പ്രതിഷേധമാണ് അക്രമത്തിലേക്കെത്തിയത്. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ജനങ്ങൾക്കുനേരെയുള്ള ആക്രമണമാണെന്നും ടി. സിദ്ധിഖ് എംഎൽഎ പ്രതികരിച്ചു. ഡിവൈഎഫ്ഐ അതിക്രമം നടത്തിയത് പൊലീസ് നോക്കി നിന്നെന്നും എംഎൽഎ ആരോപിച്ചു.

ജീവനൊടുക്കിയ മുൻ ഡിസിസി ട്രഷർ എൻ.എം. വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെയാണ് പ്രതിഷേധം. ‘കൊലയാളി കോൺഗ്രസേ, നിനക്കിതാ ഒരു ഇര കൂടി’ എന്നെഴുതിയായിരുന്നു പത്മജ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതോടെ കോൺഗ്രസിനെതിരെ പ്രതിഷേധവുമായി ഇടത് സംഘടനകൾ രംഗത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button