Uncategorized

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലടക്കം കുടിശിക; കടം വീട്ടാൻ ഓവർ ഡ്രാഫ്റ്റ്‌ എടുക്കാൻ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ അടക്കം ആരോഗ്യ പദ്ധതികളുമായി ബന്ധപ്പെട്ട കടം വീട്ടാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഓവർ ഡ്രാഫ്റ്റ്‌ എടുക്കാൻ ആലോചിച്ച് ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ചുള്ള പ്രാഥമിക യോഗം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനുമായും സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതരുമായും പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെ വിവിധ ആരോഗ്യ പദ്ധതികളിൽ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും കമ്പനികൾക്കും കോടികളാണ് കുടിശ്ശികയുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ മാത്രം ആരോഗ്യ വകുപ്പ് നൽകാനുള്ളത് 1600 കോടിയിലധികം രൂപയാണ്. ഇതിൽ 600 കോടിയിലധികം രൂപയാണ് സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾക്ക് കിട്ടാനുള്ളത്. പണം കിട്ടാതെ ചികിത്സയുമായി മുന്നോട്ടുപോകാൻ ആകില്ലെന്ന് മാനേജ്മെന്റ് നിലപാടെടുത്തതോടെ ആണ് ഓവർ ഡ്രാഫ്റ്റ്‌ എടുക്കുന്ന കാര്യം ആലോചിക്കുന്നത്.

സർക്കാരിന് നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ഈ പണം ഉടൻ ഒന്നും കൊടുത്തു തീർക്കാൻ ആകില്ല. പണം കൊടുക്കാത്ത പക്ഷം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലേയും കാരുണ്യ ബനവലൻ്റ് ഫണ്ടിലെയും അടക്കം സൗജന്യ ചികിത്സ സ്വകാര്യ മേഖലയിൽ പൂർണമായും മുടങ്ങുകയും ചെയ്യും. സർക്കാർ മേഖലയിലാകട്ടെ നിലവിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉള്ള ഇംപ്ലാൻ്റുകളുടെ വിതരണം കമ്പനികൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഉൾപ്പെടെ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

ഇങ്ങനെ തുടർന്നാൽ വലിയ പ്രതിസന്ധി നേരിടും എന്നത് മുന്നിൽക്കണ്ടാണ് ഓവർ ഡ്രാഫ്റ്റ്‌ എടുത്ത് പണം നൽകാൻ നീക്കം. പക്ഷെ കടമെടുത്താൽ ചില വ്യവസ്ഥകൾ ഉണ്ട്. ഓവർ ഡ്രാഫ്റ്റ് എടുത്ത് പണം നൽകാൻ തീരുമാനിച്ചാൽ ആശുപത്രി മാനേജ്മെൻ്റുകൾ ചെറിയ വിട്ടുവീഴ്ചയ്ക്ക് തയാറാകണം. ഒറ്റത്തവണയായി പണം നൽകും. പക്ഷേ രണ്ടര ശതമാനം കുറവ് വരുത്തും. ഓവർ ഡ്രാഫ്റ്റ്‌ എടുത്താൽ ആറാം മാസം മുതൽ തിരിച്ചടവ് വരും. ഇതു കൂടി മുന്നിൽകണ്ടാണ് രണ്ടര ശതമാനം കുറവ് വരുത്തുന്നത്. ആ തുക തിരിച്ചടവിന് ഉപയോഗിക്കാം എന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button