ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ നാല് മരണം, പ്രധാനമന്ത്രി സന്ദർശിക്കും, പഞ്ചാബിലെ പ്രളയബാധിത സ്ഥലങ്ങളിലും മോദി എത്തും

ദില്ലി: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. നാല് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായി തെരച്ചിൽ നടക്കുകയാണ്. ഇന്നലെ രാത്രി കുളു ജില്ലയിലെ നിർമണ്ട് മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. മരിച്ചവർ നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചൽ പ്രദേശിലേക്ക് പുറപ്പെട്ടു. ശേഷം പഞ്ചാബിലെ പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിക്കും.
പഞ്ചാബിൽ ഏറ്റവും കൂടുതൽ നാശം വിതച്ച ഗുരുദാസ്പുർ ജില്ലയിൽ ആകും മോദി ആദ്യം എത്തുക. ദുരിതബാധിതരെയും കർഷകരെയും മോദി നേരിട്ട് കാണും. ദുരിതശ്വാസ പാക്കേജിന്റെ പ്രഖ്യാപനം അതിന് പിന്നാലെ ഉണ്ടാകുമെന്നാണ് സൂചന. പഞ്ചാബിനു 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നൽകണമെന്ന് ആംആദ്മി സർക്കാർ ആവശ്യപ്പെട്ടിരുന്നു. മോദിയുടെ സന്ദർശനം കേവലം പ്രളയ ടൂറിസം ആകരുതെന്നും പഞ്ചാബ് സർക്കാർ പരിഹസിച്ചിരുന്നു. രണ്ടായിരത്തോളം ഗ്രാമങ്ങളെ ബാധിച്ച പ്രളയത്തിൽ 46 പേർക്കാണ് ജീവൻ നഷ്ടമായത്.




