ഉത്തരേന്ത്യയിൽ മഴ കനക്കുന്നു; വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ് ഗ്രാമങ്ങൾ, ഹിമാചൽ പ്രദേശിൽ വ്യാപക മണ്ണിടിച്ചിൽ

മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഹിമാചലിലും, ജമ്മുവിലും, ഡൽഹിയിലും കനത്ത മഴ തുടരുന്നു. യമുന നദിയുൾപ്പടെ പ്രധാന നദികളിൽ ജലനിരപ്പ് അപകട നില കടന്നു. പഞ്ചാബിൽ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്, ഹൈവേകളിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ ഗതാഗതകുരുക്ക് രൂക്ഷമായി. ഡൽഹിയിലുൾപ്പടെ വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.
ഉത്തരേന്ത്യയിൽ കലി തുള്ളി പെയ്യുന്ന മഴയിൽ കനത്ത നാശ നഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.ജമ്മു വിലെ രജൌരി , സാംബ എന്നിവടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് 19 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.ശ്രീനഗർ, ഗന്ദർബാൽ, ബുദ്ഗാം എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ശ്രീ നഗറിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് ജനജീവിതം ദുസഹമാക്കി. മിന്നൽ പ്രളയത്തെ തുടർന്ന് അടച്ചിട്ട മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര വിലക്ക് തുടരുകയാണ് .
സമീപകാലത്തുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ തുടർന്ന് പഞ്ചാബിലും സ്ഥിതി രൂക്ഷമാണ്. മരണം 29 ആയി. ഇതുവരെ 2.56 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു .പത്താൻകോട്ട്, ഗുരുദാസ്പൂർ, ഫാസിൽക്ക, കപൂർത്തല, അമൃത്സർ എന്നിവയുൾപ്പെടെ പന്ത്രണ്ട് ജില്ലകൾ പ്രളയ കെടുതിയിലാണ്. എൻഡിആർഎഫ്, ആർമി, ബിഎസ്‌എഫ്, പഞ്ചാബ് പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.




