Uncategorized

കേരളത്തിന്റെ സ്വപ്‌നപദ്ധതി; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. തുരങ്കപാത പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പ്രകടനപത്രികയിലെ വാഗ്ദാനമാണ് തുരങ്കപാത. പല വാഗ്ദാനങ്ങളും ജനങ്ങള്‍ കണ്ടതാണ്. 2016 ശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാപാര വാണിജ്യ ടൂറിസം മേഖലയ്ക്ക് പദ്ധതി കുതിപ്പേകും. ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കി. ദേശീയ പാതാ വികസനവും ഗെയില്‍ പദ്ധതിയും ഇതിന് ഉദാഹരണമാണ്. വയനാട് ജനതയുടെ ദീര്‍ഘകാല സ്വപ്‌നത്തിന്റെ സാഫല്യം കൂടിയായി തുരങ്കപാതയുടെ നിര്‍മ്മാണം മാറും എന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. എവിടെ നോക്കിയാലും കിഫ്ബിയുടെ പദ്ധതികളാണ്. തൊണ്ണൂറായിരം കോടിയുടെ പദ്ധതികള്‍ കിഫ്ബി ഏറ്റെടുത്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചുരമില്ലാ പാതയെന്ന വയനാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തോടെ സാഫല്യമാകാന്‍ പോകുന്നത്.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിര്‍മാണം. മല തുരന്നുള്ള നിര്‍മ്മാണം നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂര്‍ ആയി കുറയും. ചുരം ബദല്‍ പാത എന്നത് മാത്രമാകില്ല തുരങ്ക പാതയുടെ വിശേഷണം. വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന തുരങ്കപാത പുതിയൊരു വ്യവസായ ഇടനാഴി കൂടിയാണ് തുറക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button