തലപ്പാടിയിലെ ബസപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം; ഡ്രൈവറും കണ്ടക്ടറും കസ്റ്റഡിയിൽ

കാസർഗോഡ്: കാസർഗോഡ് തലപ്പാടിയിൽ ബസ് ഇടിച്ച് ആറ് പേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന കർണാടക സ്വദേശികളാണ് മരിച്ചത്. നഫീസ, ഖദീജ, ആയിഷ, ഹസ്ന, ഹവ്വമ്മ, ഓട്ടോറിക്ഷ ഡ്രൈവർ ഹൈദർ അലി, എന്നിവരാണ് മരിച്ചതെന്ന് കാസർഗോഡ് എസ്പി അറിയിച്ചു.
അപകടത്തിനിടയാക്കിയത് കർണാടക ആർടിസിയുടെ ബസാണ്. നിയന്ത്രണം വിട്ട വാഹനം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
സർവീസ് റോഡിലൂടെ വരേണ്ടിയിരുന്ന ബസ് എക്സിറ്റ് വഴി ഹൈവേയിലേക്ക് അമിതവേഗതയിൽ തലപ്പാടി ഭാഗത്തേക്ക് വരികയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടസ്ഥലത്തെ ദേശീയപാതയ്ക്ക് വീതി കുറവായിരുന്നു. നിയന്ത്രണം വിട്ട ബസ് ആദ്യം സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് മറ്റ് വാഹനങ്ങളേയും കാൽനടയാത്രക്കാരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് കാരണം ആർടിസിയുടെ വീഴ്ചയെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.




