‘ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; പരാതി നൽകുന്നവരെ സംരക്ഷിക്കും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. MLA സ്ഥാനം രാജി വക്കണം എന്നാണ് പൊതു വികാരം. ഇത് ഞാൻ അഭിപ്രായം പറയേണ്ട കാര്യമല്ല സമൂഹം പറയേണ്ട കാര്യമാണ്. ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, ഗർഭം ധരിച്ച സ്ത്രീയെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുന്നു അത് ക്രിമിനൽ രീതിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.ഇങ്ങനെ വരുമ്പോൾ ശക്തമായ നിലപാട് എടുത്ത് പോകണം. ചില കാര്യങ്ങള് ഒക്കെ പലരെ കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും ഇത്രയും അധികം വിമർശനം ഉണ്ടായ സംഭവം കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ എല്ലാം താൽപര്യങ്ങൾ വെച്ചാണ് നോക്കുന്നത്. പ്രതിപക്ഷനേതാവിന്റെ സ്ഥാനം വളരെ പ്രധാനപ്പെട്ടത്. അദ്ദേഹത്തിൻറെ പ്രതികരണം സമൂഹം നല്ലതുപോലെ ശ്രദ്ധിക്കും.
കോൺഗ്രസിനകത്ത് പല അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് അവരിൽ ചിലർ തന്നെ അഭിപ്രായം പ്രകടിപ്പിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ പൊതു ധാർമികത നഷ്ടപ്പെട്ടു പോകുന്ന മനോവ്യഥയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ പ്രവർത്തനത്തിന് ഒരു മാന്യത ഉണ്ട്. അതൊക്കെ നഷ്ടമാകുമെന്ന ആശങ്ക കോൺഗ്രസ് നേതാക്കളിൽ ചിലർ തന്നെ പ്രകടിപ്പിച്ചു. സതീശൻ അവരെ സംരക്ഷിക്കരുത്. ആരോപണം ഉയർന്നയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് പ്രതിപക്ഷ നേതാവിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാട്ടില്ലാത്ത നടപടിയാണ്. എന്തെങ്കിലും ഒക്കെ വിളിച്ചുപറയുന്നയാളായി പ്രതിപക്ഷനേതാവ് മാറി.
രാഷ്ട്രീയത്തിന് ആകെയും പൊതുപ്രവർത്തകർക്കും അപമാനം വരുത്തിവച്ചു. ഇത് ഇവിടെ ഒതുങ്ങി നിന്നാൽ നല്ലത്. എത്ര പേരിലേക്ക് വ്യാപിക്കുമെന്ന് പറയാൻ കഴിയില്ല. അത്തരം ആളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് നല്ലതല്ല. പരാതി വന്നാൽ നിയമപരമായ നടപടി സ്വീകരിക്കും. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ പൊലീസ് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




