Uncategorized

എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മുകളിൽ സമ്മര്‍ദം ശക്തം; കടുത്ത നിലപാടിൽ വിഡി സതീശൻ, രാജി വേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍

തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ സമ്മർദ്ദം ശക്തം. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ രാജി വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. രാജിയെചൊല്ലി കോണ്‍ഗ്രസിൽ രണ്ട് അഭിപ്രായം തുടരുമ്പോഴും വിഡി സതീശനടക്കമുള്ളവര്‍ കടുത്ത നിലപാടിലാണ്. പ്രതിപക്ഷ നേതാവിനൊപ്പം ഒരു വിഭാഗം നേതാക്കളും രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ഉറച്ച നിലപാടിലാണിലാണുള്ളത്. രാഹുൽ രാജിവെക്കണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. രാജിവെച്ചാൽ എതിരാളികള്‍ക്കുമേൽ മേൽക്കൈ ഉറപ്പെന്നാണ് സതീശനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നത്.

എംഎൽഎ സ്ഥാനം രാജിവെക്കുകയാണെങ്കിൽ പാർട്ടിക്ക് വിവാദങ്ങളെ മറികടന്ന് മുന്നോട്ടു പോകാൻ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഇതുവഴി സമാന ആരോപണം നേരിടുന്ന എംഎൽഎമാരെ സംരക്ഷിക്കുന്ന സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാം എന്നും പറയുന്നു. അതേസമയം, എംഎൽഎ സ്ഥാനം രാജിവെക്കുന്നത് പോലുള്ള കടുത്ത തീരുമാനം തിരക്കിട്ട് എടുക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. കാത്തിരുന്ന കാണാമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് വരുമോയെന്ന ആശങ്കയും രാജിയെ എതിര്‍ക്കുന്നവര്‍ക്കുണ്ട്. ബിജെപി ഇടപെടലോടെ അതിവേഗം ഉപതെരഞ്ഞെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നും നേതാക്കള്‍ വിലയിരുത്തുന്നു. എന്നാൽ, ഹൈകമാന്‍ഡിന്‍റെ തീരുമാനം കൂടി അറിഞ്ഞശേഷം മാത്രമേ വിഷയത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളു.

അതേസമയം, ഗുരുതര ആരോപണങ്ങളും രാജി ആവശ്യവും ശക്തമായിരിക്കെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ തുടരുന്നു. തൽക്കാലം പാലക്കാട്ടേക്ക് പോകേണ്ടെന്നാണ് തീരുമാനം. ഇന്നലെ രാത്രി പാലക്കാട് നിന്നുള്ള നേതാക്കളുമായി അടൂരിലെ വീട്ടിൽ വെച്ച് രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലക്കുള്ള സാഹചര്യത്തിൽ മാധ്യമങ്ങളെയും ഉടൻ കണ്ടേക്കില്ല. ഇന്നലെ വാർത്ത സമ്മേളനം വിളിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button