ലോകത്തിലെ ഏറ്റവും ദയാലുവായ വൈറൽ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രോവിഡൻസിലെ മുൻ ചീഫ് ജഡ്ജിയും, ലോകത്തിലെ ഏറ്റവും ദയാലുവായ ന്യായാധിപൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയുമായ ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാന്‍ക്രിയാറ്റിക് കാൻസറിനോട് ഏറെ നാൾ പോരാടിയ ശേഷമാണ് ഇന്നലെ അദ്ദേഹത്തിൻ്റെ മരണം. തൻ്റെ സൗമ്യമായ പെരുമാറ്റത്തിലൂടെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെയും ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തിത്വമായിരുന്നു ജഡ്ജ് ഫ്രാങ്ക് കാപ്രിയോ.
റോഡ് ഐലൻഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിലെ ചീഫ് ജഡ്ജിയായി ഏകദേശം 40 വർഷത്തോളം അദ്ദേഹം സേവനമനുഷ്ഠിച്ചു. കോടതിയിലെ ജഡ്ജ് ഫ്രാങ്ക് കാപ്രിയോയുടെ പ്രവർത്തനങ്ങൾ ‘കോർട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ടെലിവിഷൻ ഷോയിലൂടെ ലോകമെമ്പാടും എത്തി. സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ ഷോയിലെ വീഡിയോ ക്ലിപ്പുകൾ, ഒരു ബില്ല്യണിലധികം കാഴ്ചക്കാരെ നേടി. ചെറിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് പോലും അദ്ദേഹം പ്രതികളോട് കാണിച്ച അനുകമ്പയും ദയയും ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ചു. പിഴയടയ്ക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരുടെ അവസ്ഥ മനസ്സിലാക്കി, പലപ്പോഴും പിഴ ഒഴിവാക്കിക്കൊടുത്ത്, കാരുണ്യത്തിൻ്റെ യഥാർത്ഥ മുഖം എന്താണെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. ‘കോർട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ഷോയിലൂടെ, ഒരു ന്യായാധിപൻ എങ്ങനെയായിരിക്കണം എന്നതിന് അദ്ദേഹം ഒരു പുതിയ മാതൃക തന്നെ സൃഷ്ടിച്ചു.




