പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും; അവസാന ദിവസവും എസ്ഐആറിലും വോട്ട് കൊള്ളയിലും പ്രതിഷേധിക്കാൻ പ്രതിപക്ഷം

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും. അവസാന ദിവസവും വോട്ട് കൊള്ള ആരോപണവും എസ് ഐ ആറും പാർലമെന്റിനെ പ്രഷുബ്ധമാക്കും. ഓപ്പറേഷൻ സിന്ദൂരിൽ രണ്ടു ദിവസത്തെ ചർച്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഇരു സഭകളും തടസ്സപ്പെടുകയായിരുന്നു. വോട്ട് മോഷണ ആരോപണത്തിൽ പാർലമെൻറ് കവാടത്തിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ ഓഫീസിലേക്ക് പ്രതിപക്ഷ ഇന്ത്യ സഖ്യം ഒരുമിച്ച് മാർച്ച് നടത്തിയതും ശ്രദ്ധേയമായി.
നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന ഭരണഘടനയുടെ 130 ആം ഭേദഗതിയും ശക്തമായി പ്രതിപക്ഷം എതിർത്തിരുന്നു. സുപ്രധാനമായ പല ബില്ലുകളും ചർച്ച കൂടാതെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്രസർക്കാർ പാസാക്കിയെടുക്കുകയും ചെയ്തു.
ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടമാകുന്ന ഭരണഘടനയുടെ 130 ആം ഭേദഗതി ബില്‍ ലോക്‌സഭയില്‍ ഇന്നലെയാണ് കേന്ദ്രം അവതരിപ്പിച്ചിരുന്നു. ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നതിനിടെയായിരുന്നു നാടകീയ നീക്കത്തിലൂടെ വിവാദ ബില്‍ അവതരണം. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ബില്‍ കീറിയെറിയുകയും സഭാംഗങ്ങള്‍ തമ്മിലുളള കയ്യാങ്കളിക്കും ലോക്‌സഭ സാക്ഷിയായിരുന്നു. കേന്ദ്രഭരണ പ്രദേശ ഭേദഗതി ബില്‍, ജമ്മു കശ്മീര്‍ പുനഃസംഘടന ഭേദഗതി എന്നിവയും ഇന്നലെ അവതരിപ്പിച്ചു.




