Uncategorized

കിലോയ്ക്ക് 300 രൂപവരെ ലഭിച്ചിരുന്നിടത്ത് ഇന്ന് 100 രൂപ; കർഷകരെ വലച്ച് റംബൂട്ടാൻ വിപണി

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ വിലയിടിവിൽ നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ റംബൂട്ടാൻ കർഷകർ. കിലോയ്ക്ക് 300 രൂപവരെ ലഭിച്ചിരുന്ന റംബൂട്ടാന് ഇപ്പോൾ 100 രൂപയിൽ താഴെ മാത്രമാണ് ലഭിക്കുന്നത്. അതിനിടെ ഹോർട്ടികോർപ് വഴി റംബൂട്ടാൻ സംഭരിക്കുമെന്ന ഉറപ്പ് നൽകി കൃഷിവകുപ്പ് രംഗത്തെത്തി.

മെയ് മാസം മുതൽ ഓഗസ്റ്റ് ആദ്യവാരം വരെ റംബൂട്ടാൻ കൃഷിയുടെ വിളവെടുപ്പ് നാളുകളാണ്. എന്നാൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ മലയോരമേഖകളിലെ റംബൂട്ടാൻ കർഷകർ വലിയ പ്രതിസന്ധിയിലാണ്. ഏക്കർ കണക്കിന് തോട്ടങ്ങളിൽ ഇപ്പോഴും റംബൂട്ടാൻ പഴങ്ങൾ മരങ്ങൾ നിറയെ വലയിട്ട് മൂടിയ അവസ്ഥയിലാണ്.

റബ്ബർ ഉൾപ്പെടെയുള്ള കൃഷികൾ പ്രതിസന്ധിയിൽ ആയപ്പോൾ പഴവർഗ്ഗ കൃഷി ഇറക്കിയാണ് കഴിഞ്ഞ പത്തുവർഷമായി കർഷകർ പിടിച്ചുനിന്നത്. കാലാവസ്ഥ വ്യതിയാനവും വിലയിടിവുമാണ് ഇത്തവണ വലിയ പ്രതിസന്ധിയുണ്ടാക്കിയത്. കിലോയ്ക്ക് 300 രൂപ ഉണ്ടായിരുന്ന റംബൂട്ടാന് ഇന്ന് 100 രൂപയാണ് വില.

കർഷകർക്ക് കൈത്താങ്ങായി ഹോർട്ടികോർപ്പ് വഴി റംബൂട്ടാൻ സംഭരിച്ചു തുടങ്ങുമെന്ന് കൃഷിവകുപ്പ് അറിയിച്ചു. കർഷകർക്കും കച്ചവടക്കാർക്കും ഒരുപോലെ ആശ്വാസമാകുമെന്ന് സർക്കാർ പറയുന്നു. മധ്യകേരളത്തിലെ റബ്ബർ കൃഷിയിലെ പ്രതിസന്ധി മറികടക്കാനാണ് കർഷകർ പഴവർഗ്ഗങ്ങൾ കൃഷി ചെയ്ത് തുടങ്ങിയത്. റംബൂട്ടാൻ പഴം ഉണക്കി പാക്ക് ചെയ്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിറ്റഴിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നൂതന മാർഗങ്ങൾ കണ്ടെത്തണമെന്നുമാണ് കർഷകരുടെ ആവശ്യം.

ഇന്ത്യയിൽ ഒരു ശതമാനം ആളുകൾ പോലും റംബൂട്ടാൻ പഴം ആസ്വദിച്ചിട്ടില്ലെന്ന് പഠനങ്ങൾ പറയുന്നു. ഇടുക്കിയിൽ എത്തുന്ന ഉത്തരേന്ത്യൻ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് റംബൂട്ടാനെന്ന് കച്ചവടക്കാരും ഒരേ സ്വരത്തിൽ പറയുന്നു. അങ്ങനെയെങ്കിൽ കേരളത്തിന് വലിയ സാധ്യതകൾ റംബൂട്ടാൻ ഉൾപ്പെടെയുള്ള പഴവർഗ കൃഷിയിൽ ഉണ്ടെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button