ദുരൂഹതകൾ ഇപ്പോഴും ബാക്കി, അർച്ചന ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ച് സഹോദരൻ; കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ പൊലീസ്

ഭോപാൽ: മധ്യപ്രദേശിനെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ സിവിൽ ജഡ്ജ് ഉദ്യോഗാർത്ഥിയുടെ തിരോധാനം സംബന്ധിച്ച ദുരൂഹത നീങ്ങി. കാണാതായ അർച്ചന തിവാരി (29)യെ കണ്ടെത്തി. ഇൻഡോറിൽ നിന്ന് കട്നിയിലേക്ക് ട്രെയിൻ യാത്ര ചെയ്ത അർച്ചനയെ പിന്നീട് കാണാതാവുകയായിരുന്നു. ഈ സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചില നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.
ഗ്വാളിയോറിലെ ഒരു പൊലീസ് കോൺസ്റ്റബിളുമായി അർച്ചന നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇയാളെ പൊലീസ് ഇപ്പോൾ ചോദ്യം ചെയ്തുവരികയാണ്. അർച്ചന ജീവിച്ചിരിപ്പുണ്ടെന്ന് സഹോദരൻ ദിവ്യാൻഷു മിശ്ര സ്ഥിരീകരിച്ചു. അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്ന് ഭോപാൽ റെയിൽവേ ഡിവിഷൻ പൊലീസ് സൂപ്രണ്ട് രാഹുൽ കുമാർ ലോധ അറിയിച്ചു.
അർച്ചന അമ്മയുമായി ഫോണിൽ സംസാരിക്കുകയും താൻ എവിടെയാണെന്ന് അറിയിക്കുകയും ചെയ്തതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അർച്ചനയെ കൂട്ടിക്കൊണ്ടുവരാൻ ഒരു റെയിൽവേ പൊലീസ് സംഘം പുറപ്പെട്ടതായും സൂചനയുണ്ട്. ജുഡീഷ്യൽ സർവീസുകൾക്കായി ഇൻഡോറിൽ തയ്യാറെടുക്കുകയായിരുന്ന അർച്ചന ഓഗസ്റ്റ് ഏഴിന് ഇൻഡോർ-ബിലാസ്പൂർ നർമദ എക്സ്പ്രസ് ട്രെയിനിലാണ് യാത്ര തിരിച്ചത്. രാത്രി 10:15-ന് ട്രെയിൻ ഭോപാലിൽ എത്തിയപ്പോൾ അർച്ചന അമ്മയുമായി സംസാരിച്ചിരുന്നു. അതിനുശേഷം അവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.




