ബൈക്കിൽ പറ്റിയ പെയിന്റ് തെളിവായി; യുവാവിന്‍റെ മരണം കാട്ടുപന്നിയിടിച്ചല്ല, കാറിടിച്ചെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: പാലോട് മടത്തറയിൽ ടെക്നോപാർക്ക് ജീവനക്കാരനായ 26കാരൻ മരിച്ചത് ബൈക്കില്‍ പന്നിയിടിച്ചല്ലെന്ന് പൊലീസ്. തിരുമല രാമമംഗലം സ്വദേശി ആദർശ് മരിച്ചത് കാർ ഇടിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ അബ്ദുൾ ഖാദറിനെ പൊലീസ് പിടികൂടി. ഇയാൾ ഓടിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട സ്ഥലത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടതോടെ അപകടം പന്നിയിടിച്ചാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ ബൈക്കിൽ മറ്റൊരു വാഹനത്തിന്റെ പെയിന്‍റ് പറ്റിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
അവധിദിനത്തില്‍ തമിഴ്നാട്ടിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന തിരുമല കൈരളി നഗറില്‍ രാമമംഗലം ബംഗ്ലാവില്‍ ആദർശ്(26) മരിച്ചത്. കാർ ഡ്രൈവർ തമിഴ്നാട് കടയനല്ലൂർ സ്വദേശി അബ്ദുല്‍ഖാദറിനെയാണ് കസ്റ്റഡിയിലെടുത്തത്. പാലോട് മടത്തറ വേങ്കൊല്ല വനം വകുപ്പ് ഓഫീസിനുമുന്നില്‍ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം.
നാല് ബൈക്കുകളിലായി സുഹൃത്തുക്കള്‍ക്കൊപ്പം തമിഴ്നാട്ടിലേക്കു പോവുകയായിരുന്നു ആദർശ്. തമിഴ്നാട്ടില്‍നിന്ന് വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു കാർ. കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട കാർ, എതിരേ വരികയായിരുന്ന ആദർശിന്റെ ബൈക്കിലിടിച്ചു. എന്നിട്ടും ആദർശിനെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാതെ കാർ ഡ്രൈവർ മുന്നോട്ടുപോയി.




