സിന്ധു നദീജല കരാർ ലംഘിച്ചാൽ യുദ്ധം; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി

സിന്ധു നദീജല കരാർ ലംഘിച്ചാൽ ഇന്ത്യക്കെതിരെ യുദ്ധം നടത്തുമെന്ന് ഭീഷണി ഉയർത്തി പാകിസ്ഥാൻ മുൻ വിദേശകാര്യ ബിലാവൽ ഭൂട്ടോ സർദാരി. “യുദ്ധമുണ്ടായാൽ മോദിയെ നേരിടാനുള്ള കരുത്ത് പാകിസ്ഥാൻ ജനതയ്ക്കുണ്ട്,” എന്ന് പറഞ്ഞ ബിലാവൽ, മറ്റൊരു യുദ്ധം ഉണ്ടായാൽ പാകിസ്ഥാന് തങ്ങളുടെ ആറ് നദികളും തിരിച്ചുപിടിക്കേണ്ടിവരുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി.
സിന്ധ് സർക്കാരിന്റെ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ, സിന്ധു നദിയിലെ വെള്ളം പാകിസ്ഥാനിൽ നിന്ന് വഴിതിരിച്ചുവിടുന്നത് രാജ്യത്തിന്റെ, പ്രത്യേകിച്ച് സിന്ധിന്റെ, ചരിത്രം, സംസ്കാരം, നാഗരികത എന്നിവയ്‌ക്കെതിരായ ആക്രമണമാണെന്ന് ബിലാവൽ ഭൂട്ടോ ആരോപിച്ചു. ഈ വർഷം മെയ് മാസത്തിൽ നടന്ന സൈനിക ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്കേറ്റ തിരിച്ചടിക്കുള്ള മറുപടിയായിരുന്നു ഈ “ജല ആക്രമണം” എന്നും മുൻ പാക് വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു. ദി എക്സ്പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ലെന്നും അണക്കെട്ട് നിർമിച്ചാൽ തകർക്കുമെന്നുമായിരുന്നു അസിം മുനീറിൻ്റെ ഭീഷണി. പാകിസ്ഥാന്‍ മുങ്ങിത്താഴുകയാണെന്ന് തോന്നിയാൽ, ലോകത്തിൻ്റെ പകുതിയും നശിപ്പിക്കുമെന്നും അസിം മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യവസായിയും ഓണററി കോൺസുലുമായ അദ്‌നാൻ അസദ്, യുഎസിലെ ടാമ്പയിൽ നടത്തിയ അത്താഴവിരുന്നിലായിരുന്നു അസിം മുനീറിന്റെ പരാമർശം.
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിൻ്റെ ആണവയുദ്ധ ഭീഷണിക്കു പിറകെയാണ് ബിലാവൽ ബൂട്ടോയുടെ പ്രസ്താവന. ഇന്ത്യയുമായി ഭാവിയിൽ ഒരു യുദ്ധമുണ്ടായാൽ പാകിസ്ഥാൻ തങ്ങളുടെ ആണവായുധങ്ങൾ ഉപയോഗിച്ച് ഇന്ത്യയെയും “ലോകത്തിന്റെ പകുതിയെയും” തകർക്കുമെന്ന് ഫീൽഡ് മാർഷൽ മുനീർ പറഞ്ഞതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ ഭീഷണി. “ഞങ്ങള്‍ ഒരു ആണവരാഷ്ട്രമാണ്. ഞങ്ങള്‍ മുങ്ങിത്താഴുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും,” പാക് കരസേനാ മേധാവി പറഞ്ഞു. ആദ്യമായാണ് യുഎസിന്റെ മണ്ണില്‍ ഒരു മൂന്നാം രാജ്യം ആണവഭീഷണി മുഴക്കുന്നത്.




