തിരുവനന്തപുരം-ദില്ലി വിമാനത്തിന്റെ ചെന്നൈ വിമാനത്താവളത്തിലെ അടിയന്തര ലാന്‍ഡിങ്; വിശദീകരണവുമായി എയര്‍ ഇന്ത്യ

തിരുവനന്തപുരം-ദില്ലി വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. തിരുവനന്തപുരം-ഡല്‍ഹി വിമാനം ഇറക്കുമ്പോള്‍ റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും ATC നിര്‍ദേശ പ്രകാരമാണ് ആദ്യ ലാന്‍ഡിങ് ഒഴിവാക്കിയതെന്നുമാണ് വിശദീകരണം.
തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്ന AI2455 വിമാനത്തിലെ ജീവനക്കാർ, കാലാവസ്ഥ മോശമായതിനാൽ, ഒരു സാങ്കേതിക പ്രശ്‌നം ഉണ്ടായതായി സംശയിക്കുന്നതിനാലാണ്, മുൻകരുതൽ നടപടിയായി ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേരളത്തില്‍ നിന്നുള്ള അഞ്ച് എംപിമാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ.രാധാകൃഷ്ണന്‍, റോബര്‍ട്ട് ബ്രൂസ് എന്നിവര്‍ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. തിരുവനന്തപുരത്തുനിന്നും 7.50 ന് ആയിരുന്നു വിമാനം പുറപ്പെട്ടത്. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടാവുകയായിരുന്നു. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ വിമാനം പറന്നത് ഒരു മണിക്കൂര്‍ നേരം ആണ്. അതിന് ശേഷമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.




