വ്യാജ പ്രചാരണവും ദുരുപയോഗവും; ഇന്ത്യയില്‍ 98 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

മെറ്റ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് 2025 ജൂണിൽ 98 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തുടങ്ങിയവ ഉൾപ്പെടെയുള്ള മോശം പെരുമാറ്റം മൂലമാണ് നടപടി സ്വീകരിച്ചത്.
2025 ജൂണിൽ അക്കൗണ്ടുകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് വാട്സ്ആപ്പിന് 16,069 പ്രത്യേക അഭ്യർഥനകൾ ലഭിച്ചു. അതിൽ എല്ലാത്തിനും എതിരെ നടപടി സ്വീകരിച്ചു. ആകെ നിരോധിച്ച അക്കൗണ്ടുകളിൽ 19.79 ലക്ഷം അക്കൗണ്ടുകളും ഉപയോക്തൃ പ്രതികരണങ്ങള്‍ വഴിയാണ് റിപ്പോർട്ട് ചെയ്തത്. സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ പ്ലാറ്റ്ഫോമുകളെ നിർബന്ധമാക്കുന്ന ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് 2021-ന്റെ കീഴിലാണ് ഈ വലിയ നടപടി.
ജൂണിൽ ആകെ 23,596 പരാതികൾ വാട്സ്ആപ്പിന് ലഭിച്ചു. അതിൽ അക്കൗണ്ട് സഹായം, ഉൽപ്പന്ന പ്രശ്നങ്ങൾ, സുരക്ഷാ ആശങ്കകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുന്നു. ഈ പരാതികൾ വിലയിരുത്തിയ ശേഷം കമ്പനി 1,001 അക്കൗണ്ടുകളിൽ നടപടി സ്വീകരിച്ചു. ഇതിൽ 756 നേരിട്ടുള്ള നിരോധന നടപടികളും ഉൾപ്പെടുന്നു.




