Uncategorized

കോവിഡിനെ പോലും വകവെക്കാതെ നാടൊന്നിച്ച രക്ഷാപ്രവര്‍ത്തനം; കരിപ്പൂര്‍ വിമാനാപകടത്തിന് അഞ്ചാണ്ട്

രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തിന് ഇന്ന് അഞ്ചാണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയ്ക്ക് മുന്നിലുള്ള താഴ്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ പൊലിഞ്ഞത് 21 ജീവനുകള്‍. കൊണ്ടോട്ടിയിലെ സമാനതകളില്ലാത്ത രക്ഷാദൗത്യം ഇന്നും മലയാളി മനസിലെ മായാത്ത ഓര്‍മ.

കനത്ത മഴയ്ക്കിടെ രാത്രിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയ്ക്ക് മുന്നിലുള്ള താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനമാണ് നിരവധി ജീവനുകള്‍ രക്ഷിക്കാനായത്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളും യാത്രക്കാരും ചേര്‍ന്ന് സമീപത്തെ പൊതുജനാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കിയിരിക്കുകയാണ്.

100 മീറ്ററോളം താഴേക്ക് പതിച്ച വിമാനം വിമാനത്താവളത്തിന്റെ കിഴക്കുഭാഗത്തെ ചെരുവില്‍ മൂന്നായി പിളര്‍ന്നുകിടക്കുന്ന കാഴ്ച്ച. എന്താണ് സംഭവിച്ചതെന്ന് പോലും തിരിച്ചറിയാനാകാത്ത മണിക്കൂറുകള്‍. എന്നാല്‍ പിന്നീട് കണ്ടത് കൊണ്ടോട്ടി എന്ന നാടിന്റെ സമാനതകളില്ലാത്ത രക്ഷാദൗത്യം.

കൊവിഡും ക്വാറന്റീനും വകവയ്ക്കാതെ കനത്ത മഴയില്‍ മനുഷ്യരെ മനുഷ്യര്‍ വാരിപ്പുണര്‍ന്ന് ആശുപത്രികളിലേക്ക് എത്തിച്ചു. ആ ദുരന്തത്തില്‍ രണ്ടു പൈലറ്റുമാരും 19 യാത്രക്കാരും ഉള്‍പ്പെടെ 21 പേരുടെ ജീവന്‍ നഷ്ടമായി. 168 പേര്‍ക്ക് പരിക്കേറ്റു. ഭൂരിഭാഗം ആളുകള്‍ക്കും എയര്‍ ഇന്ത്യയുടെ നഷ്ടപരിഹാരം ലഭിച്ചു. ലഭിച്ചവര്‍ നാടിനെ മറന്നില്ല. നഷ്ടപരിഹാരം കിട്ടിയ പരിക്കേറ്റവരും മരിച്ചവരുടെ ബന്ധുക്കളും ഒരു തുക മാറ്റിവെച്ചപ്പോള്‍ ലഭിച്ചത് 30 ലക്ഷം രൂപ. മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിമാനത്താവളത്തിന് സമീപമുള്ള നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്ര വളപ്പില്‍ ഒരു പുതിയ കെട്ടിടംതന്നെ കൂട്ടായമ നിര്‍മിച്ചു നല്‍കി.

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുന്ന നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ആ രാത്രി കൂടുതല്‍ പേര്‍ക്ക് അടിയന്തര ചികിത്സ നല്‍കാമായിരുന്നുവെന്നത് വസ്തുതയാണ്. ആ തിരിച്ചറിവാണ് ഈ ഉപഹാരം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന കെട്ടിട ഉദ്ഘാടനം അധികം വൈകാതെ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button