കോഴിക്കോട് ഡെങ്കിപനിയും മഞ്ഞപിത്തവും കൂടുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും കൂടുന്നു. ജില്ലയിൽ ഈ കൊല്ലം എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 12 പേർ മരിച്ചു. പകർച്ച വ്യാധികൾ തടയാൻ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ഡിഎംഒ നിർദേശിച്ചു.
മഴക്കാലമായതോടെയാണ് പനിബാധിതരുടെ എണ്ണവും കോഴിക്കോട് ജില്ലയിൽ ഗണ്യമായി കൂടിയത്. ജൂലൈയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 162 പേർ. കഴിഞ്ഞ മാസം എലിപ്പനി ബാധിച്ചത് 21 പേർക്ക്.
പകർച്ച വ്യാധികൾ വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ഡിഎംഒ നിർദേശിച്ചു. ജോലി സംബന്ധമായി ചെളിവെള്ളത്തിൽ ഇറങ്ങേണ്ടിവരുന്നവർ ഡോക്സി സൈക്ലിൻ ഗുളികകൾ കഴിക്കണം
വിവാഹ, സൽക്കാര ചടങ്ങുകളിൽ തണുത്ത വെൽക്കം ഡ്രിങ്ക് ഒഴിവാക്കണം. ഡെങ്കിപ്പനി തടയാൻ ചിരട്ടയിലും ടയറുകളിലുമുൾപ്പെടെ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.
ആശുപത്രികളിൽ മതിയായ ചികിത്സാ സംവിധാനമുണ്ടെന്നും എന്നാൽ രോഗം വരാതിരിക്കാനുള്ള മുൻകരുതലാണ് പ്രധാനമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.




