Uncategorized

ഓപ്പറേഷൻ മഹാദേവ്: കൊല്ലപ്പെട്ട ഭീകരർ പാകിസ്ഥാനികളാണ്, കശ്‌മീരികളല്ല; റിപ്പോർട്ട് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഓപ്പറേഷൻ മഹാദേവ് ദൗത്യത്തിൽ കൊല്ലപ്പെട്ടത് കശ്‌മീരികളല്ലെന്നും പാകിസ്ഥാൻ ഭീകരർ ആണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊല്ലപ്പെട്ട മൂന്ന് പഹൽഗാം ഭീകരരും പാകിസ്ഥാൻ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. ലഷ്‌കർ-ഇ-ത്വയിബ ഭീകരരായ സുലെമാൻ ഷാ, അബു ഹംസ, യാസിർ എന്നിവരാണ് കൊല്ലപ്പെട്ടത്.

പഹൽഗാം ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനും കൂടുതൽ വെടിയുതിർത്തതും സുലെമാൻ ഷായാണ്. ഇയാൾ എ++ ലഷ്‌കർ കമാൻഡറായിരുന്നു. ഹംസയും യാസിറും എ-ഗ്രേഡ് ലഷ്‌കർ കമാൻഡർമാരുമായിരുന്നു. മൃതദേഹങ്ങളിൽ നിന്ന് പാക് വോട്ടർ ഐഡി കാർഡുകളും സ്മാർട്ട് ഐഡി ചിപ്പുകളും പാകിസ്ഥാൻ സർക്കാർ രേഖകളും കണ്ടെടുത്തിരുന്നു.

പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ രണ്ട് വോട്ടർ സ്ലിപ്പുകൾ സുലൈമാൻ ഷായുടെയും അബു ഹംസയുടെയും പോക്കറ്റുകളിൽ നിന്ന് ലഭിച്ചിരുന്നു.

പാകിസ്ഥാനിലെ ലാഹോറിലെയും ഗുജ്‌റൻവാലയിലെയും വോട്ടർ സീരിയൽ നമ്പറുകളാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 28 നാണ് ജമ്മു കശ്മീരിലെ ദച്ചിഗാമിൽ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് പഹൽഗാം ഭീകരരും കൊല്ലപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button