Uncategorized

ഹെയ‍ർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കിടെ അവശനായി, 38കാരനായ ബ്രിട്ടീഷ് പൗരന് തുർക്കിയിൽ ദാരുണാന്ത്യം

ഇസ്താംബൂൾ: തുർക്കിയിൽ ഹെയർ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്ക് വിധേയനായ 38കാരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരനായ മാ‍ർട്ടിൻ ലാച്ച്മാൻ എന്ന യുവാവാണ് ഹെയർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടത്. ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ 38കാരന്റെ ആരോഗ്യ നില മോശമായതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തുർക്കിയിലെ പ്രമുഖ ക്ലിനിക്കുകളിലൊന്നായ ഡോ. സിനിക് ക്ലിനിക്കിൽ വച്ചാണ് 38കാരന്റെ അന്ത്യം. സംഭവത്തിൽ തുർക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

16 വർഷത്തോളം അധ്യാപകനായി ജോലി ചെയ്തിരുന്ന മാ‍ർട്ടിൻ ലാച്ച്മാൻ അടുത്ത കാലത്താണ് പ്രതിരോധ കരാർ മേഖലയിൽ ജോലി ചെയ്യാൻ ആരംഭിച്ചത്. ഹെയർ ട്രാൻസ്പ്ലാന്റിന്റെ രണ്ടാം ഘട്ടത്തിനായാണ് മാർട്ടിൻ ലാച്ച്മാൻ തുർക്കിയിലെത്തിയത്. 1.73 ലക്ഷം ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്കിടെയാണ് 38കാരന്റെ അന്ത്യം. കഴിഞ്ഞ വർഷം ഇതേ ക്ലിനിക്കിൽ നടത്തിയ ഹെയർ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയിൽ തൃപ്തനായിരുന്നതിനാലാണ് മാർട്ടിൻ ലാച്ച്മാൻ വീണ്ടും ഇവിടേക്ക് എത്തിയതെന്നാണ് കുടുംബം വിശദമാക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുൻപ് രക്തപരിശോധന, നെഞ്ചിന്റെ എക്സ്-റേ, ഇസിജി തുടങ്ങിയ പരിശോധനകൾ നടത്തിയിരുന്നു. അനസ്തേഷ്യോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ നടത്തിയ ഈ പരിശോധനകളിൽ ഫിറ്റ്നെസ് ഉറപ്പാക്കിയ ശേഷമായിരുന്നു ട്രാൻസ്പ്ലാന്റ് ആരംഭിച്ചത്.

ട്രാൻസ്പ്ലാന്റ് ചികിത്സ തുടങ്ങിയതോടെ അജ്ഞാതമായ കാരണത്താൽ മാർട്ടിൻ ലാച്ച്മാൻ അവശനിലയിൽ ആയെന്നാണ് ക്ലിനിക് അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. ഒട്ടും വൈകാതെ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനാവാതെ പോവുകയായിരുന്നു. ഇയാളുടെ മൃതദേഹം ബ്രിട്ടനിലേക്ക് തിരികെ കൊണ്ടുപോയി. സൗത്ത് വെയിൽസിലെ ബ്രിഡ്ജെൻഡ് സ്വദേശിയാണ് മാർട്ടിൻ ലാച്ച്മാൻ. ലോക പ്രശസ്ത കായിക താരങ്ങൾക്ക് അടക്കം ഹെയർ ട്രാൻസ്പ്ലാൻറ് നടത്തിയിട്ടുള്ള ക്ലിനിക്കിൽ വച്ചാണ് സംഭവം. 70000 ഹെയർ ട്രാൻസ്പ്ലാന്റ് നടപടികളാണ് ഇവിടെ നടന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് വിശദമാക്കുന്നത്. മാർട്ടിൻ ലാച്ച്മാന്റെ മെഡിക്കൽ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയതായാണ് ക്ലിനിക് വിശദമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button