ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കി ഡീപ്‌ഫേക്കുകള്‍; നഷ്ടം 70,000 കോടി രൂപ വരെ!

ഡീപ്‌ഫേക്ക് എന്ന വാക്ക് ഇന്ന് പലര്‍ക്കും പരിചിതമായിരിക്കും. എന്നാല്‍, ഇത് എത്രത്തോളം അപകടകാരിയാണെന്ന് പലര്‍ക്കും അറിയില്ല. ഇന്ത്യയില്‍ നാലില്‍ ഒരാള്‍ എന്ന കണക്കില്‍ ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ കണ്ടിട്ടുണ്ടെന്ന് ഒരു സര്‍വേ പറയുന്നു. 2024-ല്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ മക്അഫി നടത്തിയ സര്‍വേ പ്രകാരം, കഴിഞ്ഞ വര്‍ഷം പലരും ഏതെങ്കിലും തരത്തിലുള്ള ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങള്‍ കണ്ടിട്ടുണ്ട്. കൂടാതെ, 38% പേര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡീപ്‌ഫേക്ക് തട്ടിപ്പുകള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുമുണ്ട്. 2019 മുതല്‍ ഇന്ത്യയില്‍ ഡീപ്‌ഫേക്കുമായി ബന്ധപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളില്‍ 550% വര്‍ധനവുണ്ടായതായി 2024-ലെ പി-ലാബ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2025-ല്‍ ഡീപ്‌ഫേക്ക് തട്ടിപ്പുകള്‍ കാരണം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് 70,000 കോടി രൂപ വരെ നഷ്ടം വരുമെന്ന് കണക്കാക്കപ്പെടുന്നു.
എഐയുടെ ഇരുണ്ട നിഴല്‍
സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും വലിയ മൂല്യങ്ങള്‍ സൃഷ്ടിക്കാനും എഐ ഒരു പുതിയ പാത തുറക്കുന്നു. എന്നാല്‍, ജനറേറ്റീവ് എഐ ടൂളുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാവുകയും ശക്തമാവുകയും ചെയ്യുമ്പോള്‍, ഒരു ഇരുണ്ട നിഴല്‍ ഈ രംഗത്ത് രൂപപ്പെടുന്നുണ്ട്. കണ്ടുപിടിത്തങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന അതേ സാങ്കേതികവിദ്യ തന്നെ വ്യാജ പ്രചാരണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വഞ്ചനയ്ക്കും വഴിയൊരുക്കുന്നു. നടി രശ്മിക മന്ദാന, പ്രമുഖ നിക്ഷേപകന്‍ മധുസൂദനന്‍ കേല എന്നിവര്‍ക്ക് നേരെയുണ്ടായ ഡീപ്‌ഫേക്ക് സംഭവങ്ങള്‍ ഒറ്റപ്പെട്ടവയല്ല. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രമാണ്; സംരംഭകരും പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവരും സമൂഹവും ഒരുപോലെ ശ്രദ്ധിക്കേണ്ട ധാര്‍മ്മികമായ അതിര്‍വരമ്പുകളുടെ മുന്നറിയിപ്പാണിത്.




