കന്യാസ്ത്രീകള്‍ക്ക് ജാമ്യം: കേസ് റദ്ദാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെസി വേണുഗോപാല്‍

തിരുവനന്തപുരം : മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തിയെന്ന കുറ്റം വ്യാജമായി ചുമത്തി കന്യാസ്ത്രീകൾക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സഹോദരിമാര്‍ക്ക് ജാമ്യം ലഭിച്ചത് സന്തോഷാര്‍ഹമാണെന്നും രാജ്യത്തെമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ത്ഥന ഫലം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ഭരണകൂടം വലിയ ക്രൂരതതയാണ് കന്യാസ്ത്രീകളോടും ക്രൈസ്തവ സമൂഹത്തോടും കാട്ടിയത്. ന്യായമായി നിയമം കന്യാസ്ത്രീകളുടെ ഭാഗത്താണ്. എന്നിട്ടും അവര്‍ക്ക് ജാമ്യം വൈകിപ്പിച്ച ജയിലില്‍ അടയ്ക്കുകയായിരുന്നു. സത്യവിരുദ്ധമായ കേസ് റദ്ദാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തയ്യാറാകണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കന്യാസ്ത്രീകള്‍ക്കെതിരായ വ്യാജ കേസ് റദ്ദാക്കാന്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്തുകൊണ്ടാണ് മടിക്കുന്നത്? ഇവര്‍ക്കെതിരായ വിചാരണ നീട്ടിക്കൊണ്ട് ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര സര്‍ക്കാരും ആഭ്യന്തര വകുപ്പും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് ഈ കേസ് റദ്ദാക്കാന്‍ ആവശ്യപ്പെടണം. അന്യായമായി തടഞ്ഞുവെച്ചവര്‍ക്കെതിരെ കൃത്യമായ നിയമനടപടി എടുക്കണം.കഴിഞ്ഞ ഒന്‍പത് ദിവസക്കാലമായി രാജ്യത്തെ മതേതര വിശ്വാസികള്‍ എല്ലാവരും കന്യാസ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലും പുറത്തും, ഛത്തീസ്ഗഡില്‍, ദുര്‍ഗ്, റായ്പ്പൂര്‍ എന്നിവിടങ്ങളും പോരാട്ടത്തിന് വേദിയായെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.




