മുണ്ടക്കൈ – ചൂരൽമല ദുരന്തം; അർഹരായ 49 കുടുംബങ്ങളെ കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തും

മുണ്ടക്കൈ – ചൂരൽമല ദുരന്തം : അർഹരായ 49 കുടുംബങ്ങളെ കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തും. മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം. പുനരധിവാസ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് ഇവർ അപ്പീൽ നൽകിയിരുന്നു. ആകെ 451 പേർ ഗുണഭോക്തൃ പട്ടികയിലുണ്ട്. പരുക്കേറ്റവരുടെ തുടർചികിത്സയ്ക്ക് 6 കോടി കൂടി അനുവദിച്ചു.
ദുരന്ത സ്മാരകം നിർമ്മിക്കാൻ 93.93 ലക്ഷം നൽകും. ദുരന്തത്തിന്റെ ഒന്നാം വാർഷികദിനമായ ബുധനാഴ്ച മേപ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കവേ റവന്യു മന്ത്രി കെ രാജനാണ് ഇതറിയിച്ചത്.
ദുരന്തത്തിൽ കടകളും കച്ചവടവും വാടക കെട്ടിടങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായി. ഇതിന് പുറമെ തുടർചികിത്സ വേണ്ടവരുടെ ചികിത്സയ്ക്കുള്ള പണം ഡിസംബർ 31 വരെ അനുവദിക്കാനും അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 6 കോടി രൂപ അനുവദിച്ചും തീരുമാനമായി.ഇതോടെ ആകെ പുനരധിവാസ പട്ടികയിൽ ഉള്ള ഗുണഭോക്താക്കളുടെ എണ്ണം 451 ആയി. നേരത്തെ 402 പേർക്ക് എൽസ്റ്റണിലെ ടൗൺഷിപ്പിൽ വീട് അനുവദിച്ചിരുന്നു. ദുരന്തത്തിന്റെ സ്മാരകം പുത്തുമല ഹൃദയഭൂമിയിൽ നിർമ്മിക്കും. ഇതിന് 93.93 ലക്ഷം രൂപ അനുവദിച്ചു. ഓണത്തിന് മുമ്പ് നിർമാണം തുടങ്ങും.




