ക്ഷേത്രത്തില്‍ നിന്നും 20 പവന്റെ ആഭരണങ്ങള്‍ കവർന്ന ശേഷം വിഗ്രഹത്തിൽ മുക്കുപണ്ടം ചാര്‍ത്തിയ മേല്‍ശാന്തി അറസ്റ്റില്‍

കൊല്ലം: ക്ഷേത്രത്തില്‍ നിന്നും 20 പവന്റെ ആഭരണങ്ങള്‍ കവർന്ന ശേഷം വിഗ്രഹത്തിൽ മുക്കുപണ്ടം ചാര്‍ത്തിയ മേല്‍ശാന്തി അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും പാരിപ്പള്ളി കിഴക്കനേല പുതിയാടത്ത് ഇല്ലത്ത് താമസക്കാരനുമായ ഈശ്വരന്‍ നമ്പൂതിരിയെ (42) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പുഴ യക്ഷിക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നാണ് മേൽശാന്തി സ്വർണാഭരണം കവർന്നത്. പരവൂര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.
ക്ഷേത്രത്തിൽ നിന്നും അഞ്ചുപവന്‍ തൂക്കം വരുന്ന മൂന്ന് കിരീവും രണ്ടരപ്പവന്റെ രണ്ട് കീരിടവുമാണ് പ്രതി കവർന്നത്. 11 മാസം മുന്‍പാണ് പ്രതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി എത്തിയത്. പലതവണയായാണ് പ്രതി മോഷണം നടത്തിയെതെന്ന് പോലീസ് അറിയിച്ചു. മോഷ്ടിച്ച കീരിടത്തിന് പകരമായി പ്രതി മുക്കുപണ്ടം വിഗ്രഹത്തിൽ ചാർത്തിയിരുന്നു. അതേസമയം, കുറ്റം സമ്മതിച്ച പ്രതി മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പാരിപ്പള്ളി, കല്ലമ്പലം, കൊട്ടിയം എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ വില്പന നടത്തിയതായി മൊഴി നൽകി. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ക്ഷേത്രത്തിനുണ്ടായത് എന്ന് ഭാരവാഹികൾ പറയുന്നു.
ഒരാഴ്ച മുൻപാണ് ക്ഷേത്രത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റത്. ക്ഷേത്രത്തിലെ സ്വത്തുവകകളും സ്വര്‍ണവും പരിശോധിച്ചപ്പോഴാണ് ദേവിയുടെ സ്വര്‍ണക്കിരീടങ്ങള്‍ കാണാനില്ലെന്ന് മനസ്സിലായത്. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. മോഷണം നടന്നതായി മനസിലാക്കിയ ഭരണസമിതി ഉടൻ തന്നെ പരവൂര്‍ സ്റ്റേഷനിൽ എത്തി പരാതി നല്‍കി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മേൽശാന്തി പിടിയിലാവുന്നത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




