Uncategorized

കത്തോലിക്കാസഭയെ മുൻനിർത്തി മന്ത്രിയായി; ജോർജ് കുര്യനും മറ്റുള്ളവരും കേരളത്തിലെ ക്രൈസ്തവരെ പറ്റിക്കുന്നു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീ വിഷയത്തില്‍ സിബിസിഐയെ പരോക്ഷമായി വിമര്‍ശിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കത്തോലിക്കാസഭയെ മുന്‍നിര്‍ത്തി മന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയ വ്യക്തിയാണ് ജോര്‍ജ് കുര്യനെന്നും എന്നാല്‍ കേരളത്തിലെ ക്രൈസ്തവരെ ജോര്‍ജ് കുര്യനും മറ്റുള്ളവരും ചേര്‍ന്ന് പറ്റിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

ജോര്‍ജ് കുര്യന്റേത് മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള ഗതികേടാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിബിസിഐയെ കുറ്റപ്പെടുത്തിയ ജോര്‍ജ് കുര്യന്‍ കന്യാസ്ത്രീകള്‍ക്കായി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. ക്രൈസ്തവ സമൂഹത്തോട് ജോര്‍ജ് കുര്യന്‍ മാപ്പ് പറയണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ ജാമ്യം തടയാന്‍ ഛത്തീസ്ഗഡ് സര്‍ക്കാരും പൊലീസും ശ്രമിക്കുകയാണ്. പെണ്‍കുട്ടിയുടെ മൊഴി മാറ്റാനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു.

വിഷയത്തില്‍ പ്രതികരിക്കാത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ജോണ്‍ ബ്രിട്ടാസ് ആഞ്ഞടിച്ചു. മാതാവിന് കിരീടവുമായി ചിലപ്പോള്‍ കേരളത്തില്‍ എത്തിയേക്കാമെന്നും എന്നാല്‍ ഈ വിഷയത്തില്‍ സുരേഷ് ഗോപി മിണ്ടിയതായി കണ്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ക്രൈസ്തവ രക്ഷിക്കാന്‍ തങ്ങള്‍ ഉണ്ടെന്നാണ് ബിജെപി പറഞ്ഞിരുന്നത്. ക്രൈസ്തവരെ പാട്ടിലാക്കാനുള്ള ബിജെപിയുടെ ഗൂഢലക്ഷ്യത്തിന്റെ പ്രധാന ഉപഭോക്താവാണ് ജോര്‍ജ് കുര്യന്‍.ബിജെപിയുടെ ചെമ്പ് പുറത്തുവന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button