ബൈബിളുമായി പുറത്തിറങ്ങിയാൽ അടി ഉറപ്പാണ്’; ഛത്തീസ്ഗഡിലെ സാഹചര്യം വിവരിച്ച് ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി

റായ്പുർ: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ക്രിസ്ത്യാനികൾക്കെതിരെ ത്രീവ്ര ഹിന്ദുത്വ വിഭാഗത്തിൻ്റെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി ഛത്തീസ്ഗഡിലെ ദുർഗ്ഗ് ജില്ലയിലെ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ വിനോദ്. കന്യാസ്ത്രീകളും സുവിശേഷ പ്രവർത്തകർക്കും ബൈബിളുമായി പുറത്തിറങ്ങിയാൽ അടി ഉറപ്പാണെന്നും ക്രിസ്ത്യാനികൾക്ക് പൊതു ഗതാഗതം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. എവിടെ നിന്നെങ്കിലും ഒരു വചനം പറഞ്ഞാൽ ക്രൈസ്തവ വിരോധികൾ അടിച്ചിരിക്കുമെന്നും വിനോദ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി ഛത്തീസ്ഗഡ് ഗവൺമെൻ്റ് പൊതു സ്ഥലങ്ങളിൽ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നിർത്തിവെച്ചിരിക്കുകയാണെന്നും വിനോദ് പറഞ്ഞു. ക്രൈസ്തവ വിരോധികകൾ എന്ത് പറയുന്നോ അതാണ് ഛത്തീസ്ഗഡിലെ പൊലീസ് ചെയ്യുന്നതെന്നും വിനോദ് ചൂണ്ടിക്കാണിച്ചു. ഇരുപത്തിയഞ്ച് വർഷമായി ഛത്തീസ്ഗഡിൽ സുവിശേഷ പ്രവർത്തനം നടത്തുന്നയാളാണ് താനെന്നും പൊലീസ് ക്രിസ്ത്യാനികളുമായി സഹകരിക്കാത്ത സ്ഥിതിയാണെന്നും വിനോദ് വ്യക്തമാക്കി. ക്രൈസ്തവ വിരോധികകൾ എന്ത് കേസ് കൊടുത്താലും ക്രിസ്ത്യാനികളുടെ ഭാഗം പൊലീസ് കേൾക്കില്ലയെന്നും ദുർഗ്ഗ് ജില്ലയിൽ മാത്രമല്ല ഈ സ്ഥിതിയുള്ളത് ഛത്തീസ്ഗഡിൽ മൂഴുവൻ ഇത്തരം പ്രവർത്തികളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ. ഇരുവരും ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
കേസിൽ സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇവരുവർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്.




