പയ്യന്നൂർ കുതിക്കുന്നു; അമൃത് ഭാരത് സ്റ്റേഷനിലേക്ക്
പയ്യന്നൂർ: അമൃത് ഭാരത് സ്റ്റേഷൻ സ്കീം പ്രകാരം അടിമുടി മാറിക്കൊണ്ടിരിക്കുകയാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിലെ നിരവധി വികസന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. 32 കോടി 20 ലക്ഷം രൂപയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്.സ്റ്റേഷന്റെ കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും മൂവായിരം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം ഒരുങ്ങിക്കഴിഞ്ഞു. മൂന്ന് പ്ലാറ്റ്ഫോമുകളുടെയും മേൽക്കൂര, ടൈൽ പാകൽ, വെളിച്ച സംവിധാനങ്ങൾ, കുടിവെള്ളസൗകര്യം, മൊബൈൽ ചാർജിങ് സംവിധാനം തുടങ്ങിയവയൊക്കെ ഒരുക്കി. പുതുക്കിപ്പണിത പ്ലാറ്റ്ഫോമുകൾ, കംഫർട്ട് സ്റ്റേഷൻ സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള എല്ലാ പൊതുസൗകര്യങ്ങളും തയ്യാറായിവരികയാണ്.
പുതുക്കിപ്പണിത മൂന്ന് പ്ലാറ്റ്ഫോമുകളിലും യാത്രക്കാർക്ക് സുഖമായി ഇരിക്കാൻ പാകത്തിലുള്ള ആധുനികരീതിയിലുള്ള കസേരകൾ എത്തിയിട്ടുണ്ട്. പുതിയരീതിയിലുള്ള റിസർവേഷൻ കൗണ്ടർ പ്രവർത്തനം തുടങ്ങി. ട്രെയിൻ എത്തിചേരുന്ന സമയം, കോച്ച് സ്ഥാനങ്ങൾ, പ്ലാറ്റ്ഫോം നമ്പറുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നതിന് റിസർവേഷൻ കൗണ്ടറിന് സമീപംതന്നെ ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ശൗചാലയങ്ങൾ, യാത്രക്കാർക്കുള്ള ശീതികരിച്ചതടക്കമുള്ള വിശ്രമസൗകര്യങ്ങൾ, ഷോപ്പിങ് സംവിധാനങ്ങൾ തുടങ്ങിയവയുടെ പണി അവസാനഘട്ടത്തിലാണ്.




