ഛത്തീസ്ഗഡില്‍ മതവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതി: മലയാളി പുരോഹിതന്റെ വെളിപ്പെടുത്തല്‍

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ക്രൈസ്തവ പുരോഹിതന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മതവസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ് ഛത്തീസ്ഗഡിലുളളതെന്നും കന്യാസ്ത്രീകളെ പൊതുഇടങ്ങളില്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുളളതെന്നും ഫാ. ലിജോ മാത്യു പറഞ്ഞു. ദുര്‍ഗില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് പ്രതിഷേധം കാരണമാണെന്നും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിക്ക് പൊലീസ് വഴങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളുടെ കയ്യിലുണ്ടായിരുന്ന സമ്മതപത്രം വാങ്ങാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും ബജ്‌റംഗ്ദളിന്റെ ഭീഷണിക്ക് വഴങ്ങി മാതാപിതാക്കള്‍ മൊഴി മാറ്റുമോ എന്ന് ആശങ്കയുണ്ടെന്നും ഫാ. ലിജോ മാത്യു പറഞ്ഞു. 37 വര്‍ഷമായി ഛത്തീസ്ഗഡിലുളള പുരോഹിതനാണ് ലിജോ മാത്യു.
ജൂലൈ 25-ന് രാവിലെ സിസ്റ്റര്‍ വന്ദനാ ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതി മേരിയും ആ റെയില്‍വേ സ്റ്റേഷനിലെത്തി. ഒരാള്‍ ആഗ്രയില്‍ നിന്നും മറ്റൊരാള്‍ ഭോപ്പാലില്‍ നിന്നുമാണ് എത്തിയത്. അവര്‍ നാരായണ്‍പൂരില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ വീട്ടുജോലിക്കായി കൊണ്ടുപോകാന്‍ വന്നവരായിരുന്നു. ആ മൂന്ന് പെണ്‍കുട്ടികളും നാരായണ്‍പൂരിലുളള സിഎസ്‌ഐ ചര്‍ച്ചിലെ അംഗങ്ങളായിരുന്നു. പെണ്‍കുട്ടികള്‍ വന്നത് അവരില്‍ ഒരാളുടെ സഹോദരനൊപ്പമായിരുന്നു. അവരുടെ കൈവശം പ്ലാറ്റ്‌ഫോം ടിക്കറ്റുണ്ടായിരുന്നില്ല. റെയില്‍വേ സ്‌റ്റേഷനകത്ത് ഈ സിസ്‌റ്റേഴ്‌സിനെ തിരയുന്നതിനിടെ അവരെ ടിടിഇ പിടിച്ചു. ടിക്കറ്റ് സിസ്റ്റേഴ്‌സിന്റെ കൈവശമാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ ബജ്ഖംഗ്ദള്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും സാധ്യതയുണ്ടെന്ന് അവര്‍ ആരോപിച്ചു. ഉടനെ ആളുകള്‍ ഓടിക്കൂടി. ആ പെണ്‍കുട്ടികളെ ചോദ്യം ചെയ്തത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ്. ഉടന്‍ ഞങ്ങളും സ്ഥലത്തെത്തിയിരുന്നു. പക്ഷെ ഞങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല. പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതപത്രം പൊലീസിന് കൊടുത്തു. അവരത് വാങ്ങാന്‍ പോലും തയ്യാറായില്ല. ആ ബഹളം കഴിയുമ്പോള്‍ വിട്ടേക്കാമെന്നാണ് പൊലീസ് പറഞ്ഞത്. ആ പെണ്‍കുട്ടികളെ മൊഴിമാറ്റി പറയാന്‍ വരെ അവര്‍ പ്രേരിപ്പിച്ചു. പെണ്‍കുട്ടികളും ഞങ്ങളും പേടിപ്പിച്ചുപോയി. കേസിന് ഒരു സാധ്യതയുമില്ലാത്ത ഒരിടത്ത് ബജ്‌റംഗ്ദളിന്റെ നിര്‍ബന്ധപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു’-ഫാ. ലിജോ മാത്യു പറഞ്ഞു.




