Uncategorized

ജയിൽച്ചാടുമെന്ന് ഗോവിന്ദച്ചാമി പറഞ്ഞു, തമാശയെന്ന് കരുതി,ഭയന്ന് അവധിയെടുത്തു; ജയിൽ ജീവനക്കാരൻ്റെ വെളിപ്പെടുത്തൽ

പത്തനംതിട്ട: സൗമ്യക്കൊലക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ച്ചാടാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുന്‍ സീനിയര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍. ജയില്‍ച്ചാടുമെന്ന് ഗോവിന്ദച്ചാമി തന്നോട് പലതവണ ഭീഷണിസ്വരത്തില്‍ പറഞ്ഞിരുന്നു. ഏറ്റവും സുരക്ഷിതമായ പത്താംബ്ലോക്കില്‍ നിന്നും ചാടുമെന്ന് പറഞ്ഞപ്പോള്‍ തമാശയായിട്ടാണ് എടുത്തത്. ജയില്‍ച്ചാടി വന്നാല്‍ തന്റെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയതായും അബ്ദുള്‍ സത്താര്‍ വെളിപ്പെടുത്തി. ഇന്നലെ ഗോവിന്ദച്ചാമി ജയില്‍ച്ചാടിയതോടെ ഭയംകൊണ്ട് അവധിയെടുത്ത് വീട്ടിലേക്ക് പോയതെന്നും അബ്ദുള്‍ സത്താര്‍ പറഞ്ഞു. നിലവില്‍ കൊട്ടാരക്കര സബ്ജയിലില്‍ ആണ് അബ്ദുള്‍ സത്താര്‍ ജോലി ചെയ്യുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലിനകത്തെ ജയിലിലാണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുന്നത്. അവിടെ നിന്നും ഗോവിന്ദച്ചാമി ജയില്‍ച്ചാടില്ലെന്ന പ്രതീക്ഷയായിരുന്നു എനിക്ക്. ടൈറ്റാനിക്ക് മുങ്ങില്ലായെന്ന് പറയുന്നതുപോലത്തെ ഒരു പ്രതീക്ഷയായിരുന്നു അത്. ഗോവിന്ദച്ചാമി ജയില്‍ച്ചാടിയപ്പോള്‍ അവന്‍ ഇവിടെവരെ എത്താനുള്ള സമയംപോലും ഞാന്‍ കണക്കുകൂട്ടിയിരുന്നു. ജയില്‍നിയമം അനുസരിക്കുന്ന കാര്യങ്ങളിലൊന്നും താല്‍പര്യമുള്ളയാളായിരുന്നില്ല ഗോവിന്ദച്ചാമി. സൈക്കോയാണ്. പലപ്പോഴും നിര്‍ബന്ധിതമായി ജയില്‍ നിയമങ്ങള്‍ അനുസരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി അവന്‍ എന്നോട് പറഞ്ഞത്.

ഞാന്‍ ജയില്‍ച്ചാടും. ചാടി തന്റെയടുത്ത് എത്തിപ്പെടാന്‍ കഴിഞ്ഞാല്‍ തന്നെ കെട്ടിയിട്ട് വീട്ടിലെ എല്ലാവരെയും ബലാത്കാരം ചെയ്യും. കൊച്ചുകുട്ടികളെപ്പോലും വെറുതെ വിടില്ല’ എന്നായിരുന്നുവെന്ന് അബ്ദുള്‍ സത്താര്‍ വെളിപ്പെടുത്തി.

എന്തും ചെയ്യും അവന്‍. കോയമ്പത്തൂരിലെ ഒന്നോ രണ്ടോ ശ്മശാനത്തില്‍ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള മോഷണസാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. അത് കൈകാര്യം ചെയ്യാന്‍ വിംഗുമുണ്ട്. അവരാണ് കേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അബ്ദുള്‍ സത്താര്‍ പറഞ്ഞു.

തടവുകാരില്‍ നിന്നാണ് ഇത്തരം കഥകള്‍ അറിഞ്ഞതെന്നും അബ്ദുള്‍ സത്താര്‍ കൂട്ടിച്ചേര്‍ത്തു. പക്ക ക്രിമിനലാണ് ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ചെങ്കില്‍ സന്തോഷിച്ചേനെ. ആരാച്ചാര്‍ ഇല്ലായെങ്കില്‍ താന്‍ തയ്യാറായേനെ. സൗമ്യ നമ്മുടെ സഹോദരിയാണെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button