Uncategorized

ബോഡി ഷെയ്മിങ് ചെയ്താൽ ഇനി കുറ്റം; കരട് ഭേദഗതി സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി

ബോഡിഷെയ്മിംഗും റാഗിങ്ങ് ചെയ്യുന്നതും കുറ്റമായി കണക്കാക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി 1998ലെ റാഗിങ് വിരുദ്ധ നിയമത്തിൽ കാലാനുസൃതമായി മാറ്റം വരുത്താനാണ് തീരുമാനം. പുതിയ നിയമത്തിന്റെ കരട് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. കരടിന് അന്തിമ രൂപം നൽകാൻ രണ്ട് മാസമാണ് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള ലീഗൽ സർവീസസ് അതോറിറ്റിയും (കെൽസ) യുജിസിയും മുന്നോട്ടു വച്ച നിർദേശങ്ങൾ പരിഗണിക്കണമെന്നും കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. ഹർജികൾ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.ബിഎൻഎസ്,ഐടി നിയമം,എൻഡിപിഎസ് നിയമം തുടങ്ങിയവയിലെ വകുപ്പുകളായിരിക്കും റാഗിങ്ങിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കു ചുമത്തുക.  പൊലീസ് സ്റ്റേഷനുകളിൽ വിദ്യാർഥി സൗഹൃദ ആന്റി–റാഗിങ് സെൽ സ്ഥാപിക്കുകയും സബ് ഇൻസ്പെക്ടറുടെയോ സീനിയർ സിവിൽ പൊലീസ് ഓഫിസറുടെയോ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ബീറ്റ് ഓഫിസറായി നിയമിക്കുകയും ചെയ്യും. റാഗിങ്ങിന് ഇരയായവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും വിവരങ്ങൾ മാധ്യമങ്ങൾക്കും മറ്റും നൽകരുതെന്നും നിർദേശമുണ്ട്.ഏത് വിദ്യാർഥിയും റാഗിങ്ങിന് ഇരയാകാനുള്ള സാധ്യത പരിഗണിച്ച് കരട് നിയമത്തിൽ ഫ്രഷർ (നവാഗതർ) എന്ന പ്രയോഗം ഒഴിവാക്കണമെന്നും റാഗിങ്ങിനെക്കുറിച്ച‌് വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികൃതർ അറിയിക്കാതിരിക്കുന്നത് പ്രേരണയായി കണക്കാക്കി കുറ്റകരമാക്കണമെന്നും കെൽസ ആവശ്യപ്പെട്ടു. അതേസമയം പുതിയ നിയമത്തിലെ വ്യവസ്ഥകൾ യുജിസി റെഗുലേഷന് എതിരാകരുതെന്ന് യുജിസിയും ആവശ്യപ്പെട്ടു പഠനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ ഉപയോഗിക്കുന്ന പൊതു സ്വകാര്യ ഇടങ്ങളെല്ലാം നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മറ്റു സ്ഥാപനങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ, അക്കാദമിക്, റെസിഡൻഷ്യൽ, കളി സ്ഥലങ്ങൾ, ക്യാന്റീനുകൾ, ബസ് സ്റ്റാൻഡ്, ഹോം സ്റ്റേകൾ, സംസ്ഥാനത്തെ എല്ലാ കോച്ചിങ്, ട്യൂഷൻ സെന്ററുകൾ, വിദ്യാർഥികൾ ആശ്രയിക്കുന്ന ഗതാഗത ഉപാധികൾ എന്നിവയെല്ലാം നിയമത്തിന്റ പരിധിയിൽ ഉൾപ്പെടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button