മുണ്ടക്കൈ ഫണ്ട് വെട്ടിപ്പ്: യൂത്ത് കോൺഗ്രസ് ജില്ലാ ക്യാമ്പിലും വിമർശം

കണ്ണൂർ: മുണ്ടക്കൈ –ചൂരൽമല പുനരധിവാസത്തിനായി പിരിച്ച ഫണ്ട് വെട്ടിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കണ്ണൂരിലും വിമർശം. സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത ജില്ലാ ക്യാമ്പിലാണ് വിമർശനമുയർന്നത്. ചൂരൽമല ഉദുരിതബാധിതരർക്ക് വീട് നിർമിച്ചുനൽകുന്നതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഫണ്ട് ശേഖരിച്ചിരുന്നു. മുപ്പത് വീട് നിർമിച്ചുനൽകുമെന്നായിരുന്നു പ്രഖ്യാപനം. ഓരോ ബ്ലോക്ക് കമ്മറ്റിയും രണ്ടര ലക്ഷം രൂപ പിരിച്ചെടുത്ത് സംസ്ഥാന കമ്മിറ്റിക്ക് അടയ്ക്കണമെന്നും നിർദേശിച്ചിരുന്നു. വീട് നിർമാണം നടത്താത്തതിനെതിരെ സംസ്ഥാന ക്യാമ്പിൽ വിമർശമുയർന്നതോടെയാണ് ഫണ്ട് വെട്ടിപ്പ് ചർച്ചയായത്. നാലരക്കോടിയോളം പിരിച്ചെടുത്തിട്ടും വീട് നിർമാണം നടത്താത്തതിൽ സമൂഹമാധ്യമങ്ങളിലടക്കം വിമർശമുയർന്നതോടെ ന്യായീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. 88 ലക്ഷം രൂപയേ അക്കൗണ്ടിലുള്ളൂവെന്നായിരുന്നു ന്യായീകരണം.
ഫണ്ട് സംബന്ധിച്ച വിവാദം സംഘടനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് ചൊവ്വാഴ്ച നടന്ന കണ്ണൂർ ജില്ലാ ക്യാമ്പിൽ വിമർശമുയർന്നത്. ഫണ്ട് പിരിച്ചിട്ടും എന്താണ് വീട് നിർമാണം തുടങ്ങാത്തതെന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. ഇരിക്കൂർ ബ്ലോക്കിൽനിന്നുള്ളവരാണ് പ്രധാനമായും വിമർശമുന്നയിച്ചത്. ഈ ബ്ലോക്ക് കമ്മിറ്റികൾ സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് കുറിപ്പിട്ടിരുന്നു. ജൂലൈ 31നുള്ളിൽ സംസ്ഥാന കമ്മിറ്റിക്ക് പണമടയ്ക്കണമെന്ന് ക്യാമ്പിലെത്തിയ ഭാരവാഹികൾക്ക് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നിശ്ചയിച്ച 30 വീട് നിർമിക്കുമെന്നായിരുന്നു പ്രതിനിധികളുടെ വിമർശനത്തിന് രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി.




