അച്ചടക്ക നടപടി നേരിട്ടത് 11 തവണ; പാർട്ടി വേദികളിൽ മുഴങ്ങിയത് വിഎസിന്റെ വേറിട്ട ശബ്ദം

പാർട്ടിയിലെ വിമത സ്വരം കൂടിയായിരുന്നു എന്നും വിഎസ്. ഒന്നും രണ്ടുമല്ല 11 തവണയാണ് അച്ചടക്ക നടപടി നേരിട്ടത്. 1964ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമുതലാണ് വിഎസിന്റെ വേറിട്ട ശബ്ദം പാർട്ടി വേദികളിൽ മുഴങ്ങി തുടങ്ങിയത്.
1964 ഏപ്രിൽ 11ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്നവരിൽ ശേഷിച്ചിരുന്നത് രണ്ടുപേർ മാത്രമായിരുന്നു. വിഎസിനേക്കാൾ രണ്ടുവയസ്സു കൂടുതലുള്ള ശങ്കരയ്യ ഇപ്പോഴുമുണ്ട്. തമിഴ്നാട്ടിലെ മധുരയിൽ. ഒരിക്കലും കലഹിക്കാത്ത സൗമ്യ നേതൃത്വമായിരുന്നു ശങ്കരയ്യയെങ്കിൽ നിലപാടിനായി പാർട്ടിയിൽ ഏതറ്റം വരെയും പോരാടിയിരുന്ന വിമതൻ കൂടിയായിരുന്നു വിഎസ്. പാർട്ടി പിളർപ്പിനു പിന്നാലെയാണ് ആദ്യ അച്ചടക്ക നടപടി. ചൈനീസ് ചാരന്മാരെന്നു രേഖപ്പെടുത്തി സിപിഎം പ്രവർത്തകരെ ജയിലിലാക്കിയ കാലം. ജയിലിൽ ഇകെ നായനാരും എംവി രാഘവനും വിഎസും ഒന്നിച്ചുണ്ട്. എ.വി കുഞ്ഞമ്പുവാണ് പാർട്ടിയുടെ ജയിൽ സെൽ സെക്രട്ടറി. പാർട്ടി നടപടിയിലേക്കു നയിച്ചത് ജയിലിൽ ആയിരിക്കുമ്പോൾ ഉണ്ടായ ഇന്ത്യാ പാകിസ്താൻ യുദ്ധമാണ്. യുദ്ധത്തിൽ നൂറുകണക്കിന് ഇന്ത്യൻ സൈനികർ മരിച്ചുവീണു. ആയിരങ്ങൾക്കു പരുക്കേറ്റു. ചികിൽസപോലും ഏറെ ശ്രമകരമായി. അന്നു കേന്ദ്രസർക്കാർ തടവിൽ ഉള്ളവരോട് രക്തം ദാനം ചെയ്യാൻ ആവശ്യപ്പെട്ടു.




