കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുകയാണ്’; മിഥുന്‍റെ മരണത്തിൽ ഏതു നടപടിയും ഏറ്റുവാങ്ങാൻ തയ്യാറെന്ന് സ്കൂള്‍ മാനേജര്‍

കൊല്ലം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അങ്ങേയറ്റം കുറ്റബോധമുണ്ടെന്ന് സ്കൂള്‍ മാനേജര്‍. വിദ്യാഭ്യാസ വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകുമെന്നും ഏതു നടപടിയും നേരിടാൻ ഒരുക്കമാണെന്നും സ്കൂള്‍ മാനേജര്‍ മുരളീധരൻ പിള്ള
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍റെ മരണത്തിൽ എല്ലാവര്‍ക്കും കുറ്റബോധമുണ്ട്. ഒന്നിനെയും ന്യായീകരിക്കാൻ ശ്രമിക്കുകയല്ല. സംഭവത്തിൽ പ്രധാനാധ്യാപികയെ ബലിയാടാക്കിയെന്ന ആക്ഷേപം ശരിയല്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വിശദീകരണം നൽകാനായി മൂന്നു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അതിനുള്ളിൽ മറുപടി നൽകും. അന്വേഷണം നടക്കുന്നുണ്ട്. അതിനനുസരിച്ച് വീഴ്ചകള്‍ കണ്ടെത്തി തക്കതായ നടപടിയെടുക്കും. എന്തു നടപടിയുണ്ടായാലും അത് ഏറ്റുവാങ്ങാൻ തയ്യാറാണ്. ലൈൻ മാറ്റാത്തതിലടക്കം ആരെയും ന്യായീകരിക്കുന്നില്ലെന്നും മാനേജര്‍ പറഞ്ഞു. മിഥുന്‍റെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ട്. 11മണിയോടെ സ്കൂളിൽ മൃതദേഹം എത്തിച്ച് 12.30വരെ പൊതുദര്‍ശനം നടക്കും. വൈകിട്ട് നാലിനായിരിക്കും സംസ്കാരം നടക്കുക. വേദനാജനകമായ സംഭവമാണ് നടന്നത്. കുറ്റബോധത്താൽ തലതാഴ്ത്തി നിൽക്കുന്ന അവസ്ഥയാണുള്ളത്.




