‘ശ്രീചിത്ര ഹോമിലെ ആത്മഹത്യാശ്രമം, കുട്ടികളെ വീടുകളിൽ അയക്കാൻ കഴിയുന്ന സാഹചര്യമല്ല’: വനിത ശിശു സംരക്ഷണ ഡയറക്ടറുടെ റിപ്പോർട്ട്

ശ്രീചിത്ര ഹോമിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടികളെ വീടുകളിൽ അയക്കാൻ കഴിയുന്ന സാഹചര്യമല്ലെന്ന് ജില്ല വനിത ശിശു സംരക്ഷണ ഡയറക്ടറുടെ റിപ്പോർട്ട്. വീടുകളിൽ ജീവിത സാഹചര്യം തൃപ്തികരമല്ലാത്തതിനാൽ കുട്ടികളെ പാർപ്പിക്കുന്നത് സംബന്ധിച്ച് വിശദമായ കൂടിയാലോചനകൾ വേണമെന്ന് CWC അറിയിച്ചു.ജില്ലാ കളക്ടർ ചെയർപേഴ്സണായ മേൽനോട്ടസമിതിയാണ് ശ്രീചിത്ര ഫോമിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതെന്നും കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 12 വയസ്സുകാരിയെ ഡിസ്ചാർജ് ചെയ്ത് ശ്രീചിത്ര ഹോമിലേക്ക് മാറ്റി. പതിനാറും 15 ഉം വയസുള്ള പെൺകുട്ടികൾ മെഡിക്കൽ കോളേജിൽ ഇപ്പോഴും ചികിത്സയിൽ തുടരുന്നു. പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സൈക്കാട്രിക് കൗൺസിലിംഗ് നൽകിവരുകയാണ്.
ഇതിനിടെ മൊഴിയെടുക്കാൻ എത്തിയ ബാലവകാശ കമ്മീഷൻ, സി ഡബ്ല്യുസി പോലീസ് തുടങ്ങിയ അധികൃതരോട് കുട്ടികൾ മൊഴിമാറ്റി. വീടുകളിൽ പോകുന്നതിനു വേണ്ടിയാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് കുട്ടികൾ മൊഴി നൽകി.
മുതിർന്ന കുട്ടികളുടെ പീഡനം ഉണ്ടായി എന്നായിരുന്നു ആദ്യ പരാതി. റാഗിംഗ് വിവരം പുറത്തു പറയാത്തതിനു പിന്നിൽ ആശുപത്രിയിൽ കൂട്ടുനിൽക്കുന്ന ശ്രീചിത്ര ഹോം അധികൃതരുടെ ഇടപെടൽ സംശയിക്കുന്നു.എന്നാൽ കുട്ടികളെ വീടുകളിൽ വിടാൻ കഴിയുന്ന സാഹചര്യമല്ലെന്ന് ജില്ല വനിത ശിശു സംരക്ഷണ ഡയറക്ടർ റിപ്പോർട്ട് നൽകി.




