Uncategorized

‘വേടന്റെ പാട്ട് സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല;എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ്’

കൊച്ചി: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മനുഷ്യന്‍ നേരിടുന്ന പീഡനവും മര്‍ദനവും അരികുവത്കരണവും മനോഹരമായി ആവിഷ്‌കരിച്ചെന്നും വേടന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന യുവാവാണെന്നും ബിന്ദു പറഞ്ഞു. വി സിക്ക് തനിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടക്കാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു.

സര്‍വകലാശാലയിലെ ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുണ്ടായിരുന്നു. ഇതിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സര്‍വകലാശാലകളില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു.

കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലെത്തിയത് മഞ്ഞുരുക്കത്തിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ വിശദമായി കാര്യങ്ങള്‍ സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ തീരണമെന്ന അഭിപ്രായമാണ് വി സിക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍നടപടികള്‍ക്കായി സിന്‍ഡിക്കേറ്റുമായി സംസാരിക്കുന്നുണ്ടെന്നും ആര്‍ ബിന്ദു പറഞ്ഞു. ‘സിന്‍ഡിക്കേറ്റിന് പറയാനുള്ളതും വി സിക്ക് പറയാനുള്ളതും കേട്ടു. അന്തിമ തീരുമാനം ആയിട്ടില്ല. സിന്‍ഡിക്കേറ്റ് വിളിക്കാമെന്ന് വി സി സമ്മതിച്ചു. വി സിയും സിന്‍ഡിക്കേറ്റും ഒന്നിച്ച് ചര്‍ച്ച ചെയ്യുന്നതാണ് പരിഹാരം. ചര്‍ച്ചകളില്‍ ഞാന്‍ പങ്കെടുക്കില്ല’, മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button