Uncategorized

മിഥുൻ കേരളത്തിന്‌ നഷ്ടപ്പെട്ട മകൻ, ഷെഡിന് മുകളിൽ കയറിയത് കുറ്റമായി കാണാനാവില്ല: ചിഞ്ചുറാണിയെ തള്ളി ശിവൻകുട്ടി

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ കേരളത്തിന്‌ നഷ്ടപ്പെട്ട മകനെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവം ആർക്കും സഹിക്കാൻ പറ്റുന്നതല്ല. കുട്ടി ഷെഡിന് മുകളിൽ കയറിയത് കുറ്റമായി കാണാൻ കഴിയില്ലെന്നും
അതെല്ലാം കുട്ടികൾ ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മന്ത്രി ജെ ചിഞ്ചുറാണി നടത്തിയ പ്രസ്താവനയോടുള്ള പ്രതികരണമായിരുന്നു മന്ത്രി നടത്തിയത്. മകനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുട്ടികളാകുമ്പോൾ പ്രായത്തിനനുസരിച്ച് കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയം എന്ന രീതിയിൽ അവിടെ ഉണ്ടായ അനാസ്ഥ പരിശോധിക്കുമെന്നും പ്രഥമാധ്യാപകർക്കും മറ്റധ്യാപകർക്കും എന്ത് പണിയാണുള്ളതെന്നും മന്ത്രി ചോദിച്ചു.

സ്കൂൾ തുറക്കും മുമ്പേ വലിയ തയ്യാറെടുപ്പാണ് നടത്തിയത്. സർക്കുലറിൽ തന്നെ വൈദ്യുതി കമ്പി അപകടകരമായ സ്ഥിതിയിൽ ആണെങ്കിൽ കെഎസ്ഇബിയെ അറിയിക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഒരു നടപടിയും സ്കൂൾ എടുത്തിട്ടില്ല. കെഎസ്ഇബി ഇടപെട്ടിട്ടില്ല എന്നാണെങ്കിൽ മാറ്റുന്നത് വരെ കെഎസ്ഇബിയെ ബന്ധപ്പെടണമായിരുന്നു. അല്ലെങ്കിൽ മന്ത്രിയെ ഉൾപ്പെടെ അറിയിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം റിപ്പോർട്ട്‌ കിട്ടിയാൽ നടപടിയുണ്ടാകും. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും ശിവൻകുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button