വ്യാജ ഉൽപ്പന്നങ്ങൾക്ക് പൂട്ടിട്ട് ഹൈക്കോടതി; ആമസോണിനും ഫ്ലിപ്കാർട്ടിനും മീഷോയ്ക്കും തിരിച്ചടി

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാജ ഉൽപ്പന്നങ്ങളുടെ വിപണനം തടയാൻ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. റിലയൻസ് ഇൻഡസ്ട്രീസിന്റെ പരാതിയിൽ ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ ഉൾപ്പെടെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളോട് റിലയൻസ്, ജിയോ ട്രേഡ്മാർക്കുകൾ ദുരുപയോഗം ചെയ്യുന്ന ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ ജസ്റ്റിസ് സൗരഭ് ബാനർജി ഉത്തരവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയും ബ്രാൻഡുകളുടെ വിശ്വാസ്യതയും ഉറപ്പാക്കുന്നതിൽ ഈ വിധി ഒരു പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.തങ്ങളുടെ ട്രേഡ്മാർക്കുകൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്. റിലയൻസ്, ജിയോ ബ്രാൻഡ് നാമങ്ങളും ലോഗോകളും ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും പരസ്യം ചെയ്യുകയും ചെയ്യുന്നത് തങ്ങളുടെ ട്രേഡ്മാർക്ക് ലംഘനമാണെന്ന് കമ്പനി വാദിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളോട് സാമ്യമുള്ള ബ്രാൻഡിംഗും കമ്പനിയുടെ കലാപരമായ സൃഷ്ടികളും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.




