മികച്ച തുടക്കം, മങ്ങിയ മടക്കം! കരുണിനോട് ഇനിയും കരുണകാട്ടുമോ ഇന്ത്യ?

പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി തരൂ എന്ന ആ വരികള്‍. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഐതിഹാസിക ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിച്ചിട്ടുള്ള ഒന്ന്. കരുണ്‍ നായര്‍ എന്ന ഇൻസ്പെയറിങ് സ്റ്റോറിയുടെ ഇംഗ്ലീഷ് അധ്യായം ഒരു ഫെയറി ടെയിലുപോലാകണമെന്ന് കൊതിച്ചായിരുന്നു മൈതാനങ്ങളിലേക്ക് കണ്ണുനട്ടിരുന്നത്. എന്നാല്‍ കഥയിലെ കൈപ്പേറിയ താളുകളാകുയാണ് ആൻഡേഴ്‌സണ്‍-ടെൻഡുല്‍ക്കര്‍ ട്രോഫി. കരുണിനോടുള്ള കരുണ ഇന്ത്യൻ ടീം തുടരുമോ.
രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും അഭാവത്തില്‍ പരിചയസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് അനിവാര്യമായിരുന്നു. അതിന് ഉത്തരമായിരുന്നു കരുണ്‍. ഒരുപക്ഷേ, രോഹിതോ കോലിയോ ഉണ്ടായിരുന്നെങ്കില്‍ കരുണിന്റെ ഇന്ത്യൻ ടീമിലേക്കുള്ള മടക്കം ഇനിയും വൈകുമായിരുന്നിരിക്കാം. റെക്കോര്‍ഡ് പുസ്തകത്തില്‍ വിരേന്ദര്‍ സേവാഗിന്റെ ഏകാന്തത അവസാനിപ്പിച്ച് ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും കാത്തിരിപ്പിന്റെ വര്‍ഷങ്ങള്‍ വിധിക്കപ്പെട്ടതാണ്.
അതുകൊണ്ട്, കരിയറോളം നിര്‍ണായകമായിരുന്നു കരുണിന് ഇംഗ്ലണ്ട് പര്യടനം. പരമ്പരയിലെ മൂന്ന് ടെസ്റ്റുകള്‍ അവസാനിക്കുമ്പോള്‍ 131 റണ്‍സ് മാത്രമാണ് വലം കയ്യൻ ബാറ്ററുടെ സമ്പാദ്യം. ലോര്‍ഡ്‌സിലെ ഒന്നാം ഇന്നിങ്സില്‍ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ശരാശരി 25നും താഴെയായും നിലനില്‍ക്കുന്നു. ലീഡ്‌സില്‍ ആറാം നമ്പറില്‍ തുടങ്ങിയെങ്കില്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും മുൻനിരയിലായിരുന്നു കരുണില്‍ ടീം വിശ്വാസം അര്‍പ്പിച്ചത്.




