Uncategorized

ഏതുനിമിഷവും തകർന്നുവീഴാം, ​ഗുജറാത്തിൽ നൂറോളം പാലങ്ങൾ അടച്ചു, നടപടി മുഖ്യമന്ത്രിയുടെ ഉത്തരവിന് പിന്നാലെ

അഹമ്മദാബാദ്: ഗുജറാത്തിൽ പാലം തകർന്ന് 20 യാത്രക്കാർ മരിച്ച സംഭവത്തിന് പിന്നാലെ നൂറോളം പാലങ്ങൾ അടച്ചിട്ടു. പാലങ്ങളുടെ സുരക്ഷയെ സംബന്ധിച്ച മുഴുവൻ പരാതികളും പരിശോധിക്കാനും അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചതിനെ തുടർന്നാണ് പാലങ്ങൾ അടച്ചത്. ദേശീയപാതയിൽ മാത്രം 12 പാലങ്ങൾ അടച്ചതായി റിപ്പോർട്ടിൽ പറയുന്നു. ജൂലൈ ഒൻപതിനാണ് വഡോദരയിലെ പദ്രയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം പൊളിഞ്ഞുവീണ് 20 പേർ മരിച്ചത്. ഒരാളെ കാണാതായി.

പൊതുമരാമത്തുവകുപ്പിന്റെ ചുമതലയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനായതിനാൽ പ്രതിപക്ഷം സമരങ്ങൾ കടുപ്പിച്ചതിന് പിന്നാലെയാണ് പരിശോധനക്കായി മുഖ്യമന്ത്രി ഉത്തരവിട്ടത്. തകർന്ന പാലത്തിന്റെ ബലക്ഷയത്തെപ്പറ്റിയുള്ള പരാതികൾ ഉദ്യോഗസ്ഥർ ഗൗരവത്തിലെടുത്തില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ നാല് എൻജിനിയർമാരെ സസ്പെൻഡ് ചെയ്തിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള 97 പാലങ്ങളും സർദാർ സരോവർ നർമദ നിഗം ലിമിറ്റഡിനുകീഴിൽ നർമദാകനാലിനു കുറുകേയുള്ള അഞ്ചുപാലങ്ങളും അടച്ചു. നാല് പ്രധാനപാലങ്ങളിൽ ഭാരവാഹനങ്ങളും നിരോധിച്ചു. നിരവധി പരാതികളാണ് പാലങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് സർക്കാറിന് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button