മാനന്തവാടിയിൽ എടുക്കാത്ത ലോണിന്റെ പേരിൽ ആദിവാസി വീട്ടമ്മയുടെ തൊഴിലുറപ്പ് വേതനം പിടിച്ചെടുത്തു; ധനകാര്യ സ്ഥാപനത്തിൽ സിപിഎം പ്രതിഷേധം

മാനന്തവാടി: എടുക്കാത്ത ലോണിന്റെ പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ആദിവാസി വീട്ടമ്മയുടെ തൊഴിലുറപ്പ് വേതനം പിടിച്ചെടുത്തു. മാനന്തവാടി ചെറ്റപ്പാലത്ത് പ്രവർത്തിച്ചു വരുന്ന ഭാരത് ഫിനാൻസ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. തൃശ്ശിലേരി കൈതവള്ളി ഉന്നതിയിലെ ലീലയുടെ തൊഴിലുറപ്പ് പണിയിലെ 64 ദിവസത്തെ വേതനത്തിൽ നിന്നും 22,144 രൂപയാണ് ബാങ്ക് പിടിച്ചെടുത്തത്. ഇതോടെ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം നേതാക്കൾ സ്ഥാപനത്തിലെത്തി ജീവനക്കാരെ ഉപരോധിച്ചു. നിർദ്ദന കുടുംബത്തിൽപ്പെട്ട ഉന്നതി നിവാസിയുടെ പിടിച്ചെടുത്ത പണം തിരിച്ചു നൽകാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് സിപിഎം നേതാക്കൾ ഉറച്ച നിലപാടെടുത്തതോടെ സ്ഥാപനത്തിൽ സംഘർഷാവസ്ഥ ഉണ്ടാകുകയും, ഒടുവിൽ പിടിച്ചെടുത്ത തുക തിരികെ നൽകി സ്ഥാപന അധികൃതർ തടിയൂരുകയും ചെയ്തു.2024ൽ 34,820 രൂപ ലോൺ നൽകിയതായി പറഞ്ഞാണ് തൊഴിലുറപ്പ് കൂലി ബാങ്ക് പിടിച്ചെ ടുത്തത്. ഈ പണമിടപാട് സ്ഥാപനത്തിലെ മുൻ ജീവനക്കാരനാണ് ലോൺ നൽകാമെന്ന് പറഞ്ഞ് ആധാർ കാർഡും വിരലടയാളവുമടക്കം ശേഖരിച്ച് ലീലയെ കബളിപ്പിച്ച് ലീല അറിയാതെ ലോൺ എടുത്തത്.




