Uncategorized

നിമിഷപ്രിയയുടെ മോചനം; ഗവർണർ ഇടപെടുന്നു, വിദേശകാര്യ മന്ത്രാലയവുമായും എം എ യൂസഫലിയുമായും സംസാരിച്ചു

തിരുവനന്തപുരം: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. വിദേശകാര്യ മന്ത്രാലയവുമായി ഗവർണർ സംസാരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യമാണ് ഗവര്‍ണര്‍ മുന്നോട്ട് വെക്കുന്നത്. പ്രവാസി വ്യവസായി എം എ യൂസഫലിയുമായും ഗവർണർ സംസാരിച്ചു. ദയാദനത്തിന് എത്ര പണം വേണമെങ്കിലും നല്‍കാമെന്ന് എം എ യൂസഫലി ഗവർണറെ അറിയിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ചകൾ ഇന്നും തുടരുകയാണ്. നാളെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി യെമൻ സമയം ഇന്ന് 10 മണിക്ക് വീണ്ടും ചർച്ച (ഇന്ത്യൻ സമയം 12 മണി)നടത്തും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചർച്ചയിൽ പങ്കെടുക്കും എന്നാണ് വിവരം. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്. നിമിഷപ്രിയ വിഷയത്തിൽ കാന്തപുരത്തിന്‍റെ ഇടപെടലിനെ തുടർന്നുണ്ടായ ചർച്ചകൾ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്നാണ് കാന്തപുരത്തിൻ്റെ ഓഫീസ് അറിയിക്കുന്നത്.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button