വി ഡി സതീശനെ നയിക്കുന്നത് മുഖ്യമന്ത്രി കസേര എന്ന മലർപ്പൊടിക്കാരന്റെ പകൽ സ്വപ്‌നവും ഇടതു വിരുദ്ധതയും; ആദർശ് എം സജി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി. പ്രതിപക്ഷ നേതാവായി വി ഡി സതീശന്‍ അവരോധിക്കപ്പെട്ടത് മുതല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അധഃപതനത്തിന്റെ ഗതിവേഗം വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കായി എന്തും ചെയ്യും എന്ന മനോനിലയിലേക്ക് അദ്ദേഹം മാറിയിരിക്കുന്നുവെന്നും ആദര്‍ശ് എം സജി ഫേസ്ബുക്കില്‍ കുറിച്ചു.
വി ഡി സതീശനാണോ, വി ഡി സവര്‍ക്കറാണോ പ്രതിപക്ഷനേതാവ് എന്ന സംശയം ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിട്ടും കുറച്ച് നാളുകളായി. അദ്ദേഹത്തിനെ ഇന്ന് നയിക്കുന്നത് ഇടതുപക്ഷ വിരുദ്ധതയും, മുഖ്യമന്ത്രി കസേര എന്ന മലര്‍പൊടിക്കാരന്റെ പകല്‍സ്വപ്നവും മാത്രമാണ്.കേരളം ഇന്നുവരെ ആര്‍ജിച്ചെടുത്ത പുരോഗമന -മതനിരപേക്ഷ കാഴ്ചപ്പാടുകളെ ഈ അധികാര ഭ്രമത്തിന്റെ ഭാഗമായി അദ്ദേഹം ഒറ്റുകൊടുത്തു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ ഇന്ന് താങ്ങിനിര്‍ത്തുന്നത് മതവര്‍ഗ്ഗീയ ശക്തികളാണ്’, ആദര്‍ശ് എം സജി പറഞ്ഞു.
അദ്ദേഹത്തിന്റെ ഒരു കൈയ്യില്‍ സംഘപരിവാറും, മറ്റൊരു കൈയില്‍ ജമാഅത്തെ ഇസ്‌ലാമിയുമാണെന്നും ആദര്‍ശ് കുറ്റപ്പെടുത്തി. ആര്‍എസ്എസ് ‘ഭാരതാംബ’ എന്ന് വിളിക്കുന്ന കാവിക്കൊടിപ്പിടിച്ച സ്ത്രീയുടെയും, ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ കുമ്പിട്ടു പൂജിച്ച വ്യക്തിയാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെയാണ് രാജ്യത്തിന് തന്നെ മാതൃകയായി മാറിയ കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനും, സംഘപരിവാറിന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താനും ശ്രമിക്കുന്ന ഗവര്‍ണ്ണര്‍ക്കെതിരെ ഒരു വാക്ക് പോലും ഉരിയാടാതെ നില്‍ക്കുന്നതും, ഈ സംഘപരിവാര്‍വല്‍ക്കരണത്തെ പ്രതിരോധിക്കുന്ന എസ്എഫ്‌ഐക്കാരെ ഗുണ്ടകള്‍ എന്ന് വിളിക്കാന്‍ പാകത്തിലേക്ക് അദ്ദേഹത്തിന്റെ മനോനില മാറിയതെന്നും ആദര്‍ശ് പറഞ്ഞു. എസ്എഫ്‌ഐയുടെ പ്രതിരോധത്തെ ഗുണ്ടായിസമായാണ് വി ഡി സതീശന് തോന്നുന്നതെങ്കില്‍ അദ്ദേഹം പൂര്‍ണ്ണമായി ഒരു സംഘപരിവാറുകാരനായി പരിണമിച്ചിരിക്കുന്നുവെന്നും ആദര്‍ശ് പറഞ്ഞു.




