വെടിനിർത്തൽ ചർച്ചകൾക്കിടെ അയഞ്ഞ് ഹമാസ്; പത്ത് ഇസ്രയേൽ തടവുകാരെ മോചിപ്പിക്കാൻ തയ്യാറെന്ന് അറിയിപ്പ്

ഗാസ: ഗാസ മുനമ്പിലെ വെടിനിർത്തൽ കരാറിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ പത്ത് ഇസ്രയേൽ തടവുകാരെ മോചിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഹമാസ്. ഇസ്രേയേലിൻ്റെ പൊരുത്തപ്പെടാനാവാത്ത നിലപാട് വെടിനിർത്തൽ ചർച്ചകൾ ദുഷ്കരമാക്കുമെന്നും ഹമാസ് വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച 74 പേർ ഗാസയിൽ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഹമാസിന്റെ പുതിയ നിലപാട്. ഇരുപക്ഷവും ചർച്ചയ്ക്ക് തയ്യാറായിരിക്കുന്നതിനാൽ ഉടൻ തന്നെ തീരുമാനത്തിലെത്താൻ കഴിയുമെന്ന പ്രത്യാശ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും പങ്കുവെച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്കുളള പുതിയ ഉടമ്പടി ഹമാസ് ഗ്രൂപ്പ് അംഗീകരിച്ചതായി ഹമാസ് ഉദ്യോഗസ്ഥൻ തഹെർ അൽ-നൂനു പറഞ്ഞു. തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വംശഹത്യ തടയുന്നതിനുമായാണ് ഹമാസ് ഒത്തുതീർപ്പിൽ എത്തുന്നത്. യുദ്ധത്തിന് പൂർണ്ണമായ അന്ത്യമാകുന്നത് വരെ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾക്കും ഹമാസ് ഉദ്യോഗസ്ഥൻ അഭ്യർത്ഥിച്ചു. വെടിനിർത്തലിൻ്റെ ആദ്യ ഘട്ടത്തിൻ്റെ ഭാഗമായി, പലസ്തീനികളെ ബാധിക്കാത്ത തരത്തിൽ ഇസ്രയേൽ സൈന്യം മേഖലയിൽ നിന്ന് തിരികെ മടങ്ങണം. ഇത് രണ്ടാം ഘട്ട ചർച്ച നല്ല രീതിയിൽ നടത്തുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




