കാല്‍പന്തിലാണ് ലഹരി, ഇതാ മിനി ബ്യൂണസ് അയേഴ്സ്! തൂത്തൂരിന്റെ ഫുട്ബോള്‍ വിപ്ലവം

‘റൊമാരിയൊ’, ‘സാബി അലോൻസൊ’, ‘മെസി’ – ഇവർ മൂന്ന് പേരും ഒരേ മൈതാനത്ത്, അതും ഇന്ത്യയുടെ തെക്കേ അറ്റത്ത് ഒരുമിച്ച് പന്തുതട്ടുന്നുവെന്ന് ചിന്തിക്കാൻ പറ്റുമോ നിങ്ങള്‍ക്ക്. കന്യാകുമാരി ജില്ലയിലെ തൂത്തൂരെന്ന ഗ്രാമത്തിലെ സെന്റ് ജുഡ്സ് കോളേജിന്റെ കളിത്തട്ടില്‍ അത്തരമൊരു കാഴ്ചയുണ്ടായിരുന്നു. ഇന്ത്യൻ ഫുട്ബോള്‍ താരം മൈക്കിള്‍ സൂസൈരാജിന്റെ സ്വന്തം നാട്ടില്‍. ജാക്ക് റൊമാരിയോ, സാബി അലൊൻസൊ, മെസി ആന്റൊ, ഇതുപോലെ ഒരുപാട് പേർ. ഈ പേരുകള്‍ പറയും തൂത്തൂരിന് ഫുട്ബോള്‍ എന്താണെന്ന്.സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന, ആവശ്യമായ സൗകര്യങ്ങളൊ സംവിധാനങ്ങളൊ ഇല്ലാതെ, എന്തിന് സ്വന്തമായി ബൂട്ടുപോലുമില്ലാത്ത കുരുന്നുകള്‍ തൂത്തൂരിലെ ചെറുമൈതാനങ്ങളില്‍ പന്തുതട്ടുന്നുണ്ട്. ലഹരിയുടെ പുറമെ പായുന്ന കൗമാരങ്ങള്‍ കഴുകന്മാരെ പോലെ വട്ടമിട്ട് പറക്കുമ്പോഴും ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി കുതിക്കുന്ന ഒരു പുതുതലമുറ. റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ചാമ്പ്സ് പ്രോഗ്രാമിലൂടെ വലിയ മൈതാനങ്ങളേക്കുള്ള ത്രൂ ബോള്‍ നല്‍കുകയാണ് അഞ്ച് വയസ് മുതല്‍ 13 വരെയുള്ള തൂത്തൂരിലെ കുട്ടികള്‍.
അണ്ടര്‍ 7, അണ്ടര്‍ 9, അണ്ടര്‍ 11, അണ്ടര്‍ 13 എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 14 ടീമുകള്‍, 656 താരങ്ങള്‍. ഒരു ഗ്രാമത്തില്‍ നിന്ന് മാത്രം 656 ഫുട്ബോള്‍ താരങ്ങള്‍ എന്ന് പറയുമ്പോള്‍ തന്നെ തൂത്തൂര്‍ ഫുട്ബോളിന്റെ കലവറയാണെന്ന് തെളിയുന്നു. കോസ്റ്റല്‍ ലീഗിന്റെ ആദ്യ സീസണ് പൂര്‍ത്തിയാകുമ്പോള്‍ അണ്ടര്‍ 7 വിഭാഗത്തിലുള്ള ഒരു താരം ശരാശരി കളിച്ചത് 524 മിനുറ്റുകളാണ്. 566 മിനുറ്റാണ് അണ്ടര്‍ 13ല്‍പ്പെടുന്ന താരങ്ങള്‍പ്പോലും കളിച്ചിട്ടുള്ളത്.




