പാളയം പൊലീസ് ക്വാർട്ടേഴ്സിലെ 13വയസുകാരിയുടെ മരണം: കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതിന് തെളിവില്ലെന്ന് സിബിഐ

തിരുവനന്തപുരം: പാളയം പൊലീസ് ക്വാർട്ടേഴ്സിലെ 13വയസുകാരിയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്ന കണ്ടെത്തലുകളുമായി സിബിഐയും. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നായിരുന്നു പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ സംശയം. എന്നാൽ ഇതിന് ഒരു തെളിവുമില്ലെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം അടങ്ങിയ റിപ്പോർട്ട് തിരുവനന്തപുരം പോക്സോ കോടതിയിൽ സിബിഐ സമർപ്പിച്ചു.
കുട്ടിയുടെ മരണ കാരണം തലയിലെ രക്തസ്രാവമാണെന്നും സ്വകാര്യഭാഗങ്ങളിലുണ്ടായ മാറ്റങ്ങൾ സ്വഭാവികമാണെന്ന് മെഡിക്കൽ ബോർഡും അഭിപ്രായമറിയിച്ചുവെന്ന് സിബിഐ വ്യക്തമാക്കി. ക്രൈംബ്രാഞ്ചും ഇതേ നിലപാട് എടുത്തിരുന്നു. 2023 മാർച്ച് 29നാണ് പൊലീസ് ക്വാർട്ടേഴ്സിലെ മുറിയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൻ്റെ ഭാഗമായി 9 പേരെ നുണപരിശോധന നടത്തി. ക്വാർട്ടേഴ്സ് അകത്ത് നിന്നും അടച്ച നിലയിലായിരുന്നു. പെൺകുട്ടി കുട്ടിക്കാലത്ത് നിലത്ത് വീണ് തലക്ക് പരിക്കേറ്റിരുന്നുവെന്നും സിബിഐ പറയുന്നു.




