ഓഫീസ് ടോയ്‍ലറ്റിനുള്ളിൽ ഒളിക്യാമറ വെച്ച് സഹപ്രവർത്തകയുടെ നഗ്ന ദൃശ്യം പകർത്തി; ടെക്കിയെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: ഓഫീസ് ടോയ്‍ലറ്റിനുള്ളിൽ മൊബൈൽ ക്യാമറ വെച്ച് സഹപ്രവർത്തകയുടെ നഗ്ന ദൃശ്യം പകർത്തിയ ടെക്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ഇൻഫോസിസിൽ സീനിയർ അസോസിയേറ്റായി ജോലി ചെയ്യുന്ന നാഗേഷ് സ്വപ്‌നിൽ മാലിയാണ് പിടിയിലായത്. വീഡിയോ പകർത്തുന്നതിനിടെ യുവതി നഗേഷിനെ കൈയ്യോടെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
വനിതാ ടോയ്‍ലറ്റിനോട് ചേർന്ന് ശബ്ദം കേട്ട് യുവതി നോക്കിയപ്പോഴാണ് ക്യാമറയിൽ വീഡിയോ പകർത്തുന്ന നാഗേഷിനെ കാണുന്നത്. ഇതോടെ യുവതി നിലവിളിക്കുകയും അപായ സൈറൺ മുഴക്കി മറ്റ് ജീവനക്കാരെ വിളിച്ച് വരുത്തുകയും ചെയ്തു. ജീവനക്കാരെത്തി നാഗേഷിനെ പിടികൂടി ഫോൺ പരിശോധിച്ചപ്പോൾ യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി. എച്ച് ആർ അടക്കമുള്ളവരെത്തി മൊബൈലിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. നാഗേഷ് മാലി മറ്റ് യുവതികളുടെ വീഡിയോയും ഇത്തരത്തിൽ ചിത്രീകരിച്ചിട്ടുണ്ടോ എന്നത് സംശയമുള്ളതിനാൽ ഫോണിലെ ഉള്ളടക്കം വീണ്ടെടുക്കണമെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ വീഡിയോ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനായി നാഗേഷിന്‍റെ മൊബൈൽ ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.




