50 സെൻ്റ് ഈടായി നല്‍കാമെന്ന് പറഞ്ഞിട്ടും ലോണില്ല; സിബിൽ പണിപറ്റിച്ചു; യുവ സംരംഭകയ്ക്ക് 22 ലക്ഷത്തിന്റെ ബാധ്യത

തിരുവനന്തപുരം: സിബില്‍ സ്‌കോര്‍ കുറഞ്ഞതിന്റെ പേരില്‍ ലോണ്‍ കിട്ടാതെ വന്നതോടെ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി ആരംഭിച്ച സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടേണ്ടി വന്നിരിക്കുകയാണ് യുവ സംരഭക സ്‌നേഹലതയ്ക്ക്. നേരത്തെ എടുത്തിരുന്ന വാഹന വായ്പ കൊവിഡ് കാലത്ത് മുടങ്ങിയതോടെ സ്‌നേഹയുടെ സിബില്‍ സ്‌കോര്‍ ഇടിയുകയായിരുന്നു. പിന്നീട് ഈ വായ്പ അടച്ചു തീര്‍ത്തെങ്കിലും ബിസിനസ് ആവശ്യത്തിന് മറ്റൊരു വായ്പ എടുക്കാന്‍ ബാങ്കിനെ സമീപിച്ചപ്പോഴായിരുന്നു സിബില്‍ വെല്ലുവിളിയായത്.
2020 ലാണ് ബിസിനസ് ആവശ്യത്തിന് ലോണ്‍ എടുക്കാനായി മൂന്ന് ബാങ്കുകളെ സമീപിച്ചത്. എസ്ബിഐയും കാനറയിലുമായി രണ്ട് വാഹന ലോണുകള്‍ ഉണ്ടായിരുന്നത്. കൊവിഡ് കാലത്ത് രണ്ട് ലോണിലും അടവ് മുടങ്ങി. അത് സിബിലിനെ ബാധിക്കുകയുമായിരുന്നു. തുടര്‍ന്ന് ബിസിനസ് ആവശ്യത്തിന് ലോണ്‍ അപേക്ഷിച്ചപ്പോള്‍ തള്ളി. ഒടുവില്‍ സംരംഭം പൂട്ടുമ്പോള്‍ 22 ലക്ഷം രൂപ നഷ്ടം വരികയായിരുന്നു’, സ്‌നേഹ ലത പറഞ്ഞു.
പാങ്ങാപ്പാറയിലായിരുന്നു സ്‌നേഹലത സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. നിലവില്‍ തൊഴില്‍ രഹിതയാണ് സ്‌നേഹ ലത. ബിസിനസുമായി ബന്ധപ്പെട്ട് പണം ആവശ്യമായി വന്നതോടെ കൊടാക് മഹേന്ദ്രയില്‍ 50 സെന്റ് ഭൂമി ഈടായും പ്രൊജക്ട് റിപ്പോര്‍ട്ടും നല്‍കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന കാരണത്താല്‍ ലോണ്‍ അനുവദിച്ചില്ല. പിന്നാലെ ബാധ്യത വരികയും രണ്ടര വര്‍ഷം കൊണ്ട് സംരംഭം അടച്ചുപൂട്ടുകയുമായിരുന്നു.




